യുഡിഎഫിന് പാട്ട് മാറ്റിപ്പാടേണ്ടി വരും, പണ്ട് ചെയ്തതെല്ലാം ഒന്നൊന്നായി വെളിയിൽവരുന്നു: മന്ത്രി വി എൻ വാസവൻ

വി എൻ വാസവൻ
കോട്ടയം: സ്വർണക്കവർച്ച കേസിലെ പ്രതികൾക്ക് ജാമ്യം കിട്ടി പുറത്തിറങ്ങി എന്നതുകൊണ്ട് കേസില്ലാതാകില്ലെന്ന് ദേവസ്വംമന്ത്രി വി എൻ വാസവൻ പറഞ്ഞു. എസ്ഐടിയുടെ അന്വേഷണത്തിൽ ഹൈക്കോടതി സംതൃപ്തി രേഖപ്പെടുത്തിയതാണ്. കൂടുതൽ കാര്യങ്ങളിലേക്ക് ഇപ്പോൾ അന്വേഷണം വരികയാണ്. ശബരിമലയിലെ കോൺക്രീറ്റ് കൊടിമരം ചിതലരിച്ചു എന്നൊക്കെ കണ്ടെത്താൻ യുഡിഎഫിന്റെ ഭരണസമിതിക്കേ കഴിഞ്ഞുള്ളൂ. അതിൽ വിജിലൻസ് അന്വേഷണം നടന്നുവരികയാണ്. സമഗ്രമായ അന്വേഷണം വരുമ്പോൾ പോറ്റിയെ കയറ്റിയത് ആരാണെന്ന് യുഡിഎഫിന് മാറ്റിപ്പാടേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.
ആഗോള അയ്യപ്പസംഗമത്തെ പൊളിക്കാൻ സ്വർണമോഷണക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയാണ് സ്വർണപാളി കാണാനില്ലെന്ന് ആദ്യം പരാതിപ്പെട്ടത്. രണ്ട് ദിവസം കഴിഞ്ഞ് ഈ വിഷയത്തിൽ നിയമസഭയിൽ യുഡിഎഫ് അടിയന്തരപ്രമേയം കൊണ്ടുവന്നു. ഇത് പരസ്പരബന്ധിതമാണ്. അയ്യപ്പസംഗമം പൊളിക്കാനാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ ഉപയോഗിച്ച് യുഡിഎഫ് ശ്രമിച്ചത്. എന്നാൽ ചക്കിന് വെച്ചത് കൊക്കിന് കൊണ്ട അവസ്ഥയിലാണ് യുഡിഎഫ്. പോറ്റിയുടെ വീട്ടിൽനിന്നാണ് കാണാതായെന്ന് പറഞ്ഞ സ്വർണം കണ്ടെത്തിയത്. അങ്ങനെ, കള്ളൻ കപ്പലിൽ തന്നെയാണെന്ന് മനസിലായി. ഹൈക്കോടതി നിർദേശത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും അന്വേഷണം ഫലപ്രദമായി നടക്കുകയുമാണ്. പണ്ട് കാലഘട്ടത്തിൽ ചെയ്തതെല്ലാം ഒന്നൊന്നായി വെളിയിൽ വരികയാണ്. എല്ലാ കുറ്റവാളികളെയും പിടികൂടണമെന്നാണ് നിലപാട്.
ആഗോള അയ്യപ്പസംഗമത്തിന്റെ ഒരു പൈസയും വരവ് വെക്കാൻ സർക്കാരിന് അധികാരമില്ല. അത് തിരുവിതാംകൂർ ദേവസ്വം ബോർഡാണ് കൈകാര്യം ചെയ്യുന്നത്. പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് നടന്ന അയ്യപ്പസംഗമത്തിന്റെ സ്പോൺസർമാരെയും കണ്ടെത്തിയത് ദേവസ്വം ബോർഡാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.










0 comments