തടസം നിലനിൽക്കുന്നത് ഫിഫയുടെ അനുമതിയിൽ; കളി നടത്താൻ പരമാവധി ശ്രമം തുടരും: മന്ത്രി അബ്ദുറഹിമാൻ

വി അബ്ദുറഹിമാൻ
കൊച്ചി: സൂപ്പർതാരം ലയണൽ മെസിയുടെ നേതൃത്വത്തിലുള്ള അർജന്റീന ടീമിനെ കേരളത്തിലെത്തിക്കുന്നതിൽ പരമാവധി ശ്രമിക്കുമെന്ന് കായികമന്ത്രി വി അബ്ദുറഹിമാൻ. നവംബറിൽ നിശ്ചയിച്ച കളി നടത്തുന്നതിൽ ഇപ്പോൾ തടസമാകുന്നത് ഫിഫയുടെ അനുമതിയാണ്. കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ ക്ലിയറൻസുകളുമായി ബന്ധപ്പെട്ട ചില പേപ്പറുകൾ ഇപ്പോൾ നൽകിയിട്ടുണ്ട്. അടുത്ത മീറ്റിങിൽ ഫിഫയിൽനിന്ന് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. ഈ ആഴ്ച തന്നെ അനുമതി നേടിയെടുക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഫിഫ വിൻഡോയിലുള്ള കളിയാണ്. ഫിഫയുടെ ആദ്യ 50 റാങ്കിങിലുള്ള രണ്ട് ടീമുകൾ ആദ്യമായാണ് ഇന്ത്യയിൽതന്നെ കളിക്കാൻ വരുന്നത്. അതിന് ചില മാനദണ്ഡങ്ങളുണ്ട്. അതിനെല്ലാം കേരളം പരമാവധി ശ്രമിച്ചു. സ്പോൺസർ ആവശ്യമായ എല്ലാ സഹായവും ചെയ്തു. കളി പ്രഖ്യാപിച്ചത് അർജന്റീനിയൻ ദേശീയ ടീമാണ്. അർജന്റീനയിൽനിന്നുള്ള സംഘം ഇവിടെത്തി തൃപ്തി അറിയിച്ചതാണ്. ഇപ്പോഴും കളി മറ്റൊരു സ്ഥലത്തേക്ക് മാറ്റിയിട്ടില്ല. ഫിഫ അനുമതി വളരെ വേഗത്തിൽ കിട്ടാനുള്ള ശ്രമം നടത്തുന്നുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.










0 comments