'ആർഎസ്എസ് നിലപാടുകളല്ല രാജ്യം അംഗീകരിച്ചത്'; ഗവർണർക്കെതിരെ പി രാജീവ്

കൊച്ചി: രാജ്ഭവനെ ആർഎസ്എസ് വേദിയാക്കാൻ വീണ്ടും ശ്രമം നടത്തിയ ഗവർണർക്കെതിരെ വിമർശനവുമായി മന്ത്രി പി രാജീവ്. രാജ്ഭവൻ ഭരണഘടനപരമായ സ്ഥാപനമാണെന്നും അവിടെ ഉപയോഗിക്കേണ്ടത് ഭരണഘടന അനുശാസിക്കുന്ന ചിഹ്നങ്ങളും അടയാളങ്ങളുമാണെന്ന് മന്ത്രി പറഞ്ഞു. ആർഎസ്എസ് ശാഖകളിൽ ഉപയോഗിക്കുന്ന കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം സ്കൗട്ട് ആൻഡ് ഗൈഡ്സ് പരിപാടിയുടെ വേദിയിൽ വെച്ചതിൽ പ്രതിഷേധിച്ച് മന്ത്രി വി ശിവൻകുട്ടി ചടങ്ങ് ബഹിഷ്കരിച്ചിരുന്നു. ഇതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'രാജ്ഭവനിൽ നടക്കുന്ന പരിപാടികളിൽ ഭരണഘടന അനുശാസിക്കുന്ന ചിഹ്നങ്ങളായിരിക്കണം ഉപയോഗിക്കേണ്ടത്. ഗവർണർക്ക് അദ്ദേഹത്തിന്റേതായ പ്രത്യയശാസ്ത്ര നിലപാടുകൾ ഉണ്ടാകാം. അത് സ്വകാര്യമായി സൂക്ഷിക്കാനുള്ള പൂർണമായ അവകാശമുണ്ട്. ഗവർണറുടെ രാഷ്ട്രീയ പ്രചരണവേലയ്ക്കുള്ള സന്ദർഭമായി പൊതുപരിപാടികളെ മാറ്റരുത്. ആർഎസ്എസ് നിലപാടുകൾ അല്ല രാജ്യം അംഗീകരിച്ചിട്ടുള്ളത്. ഭരണഘടന ചർച്ച ചെയ്ത് ഇന്ത്യയുടെ പതാക അംഗീകരിക്കുന്ന ഘട്ടത്തിൽ ആ പതാക അംഗീകരിക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ടിരുന്ന ആർഎസ്എസിൻ്റെ വാദം ആവർത്തിക്കുകയാണ് ഗവർണർ. അതു തെറ്റാണ്. ഭരണഘടനാപരമായ നിലപാട് സ്വീകരിക്കാൻ ഗവർണർ തയാറാകണം'- പി രാജീവ് പറഞ്ഞു.
കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ രാജ്ഭവനിലെ പരിപാടിയിൽ ഈ ചിത്രം വെച്ചത് വിവാദമാകുകയും അന്ന് പങ്കെടുക്കാനെത്തിയ കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് പരിപാടി ബഹിഷ്കരിക്കുകയും ചെയ്തിരുന്നു. ഇതിൽ സർക്കാർ ശക്തമായ പ്രതിഷേധം അറിയിച്ചതോടെ രാജ്ഭവൻ നടത്തുന്ന പരിപാടികളിൽ ഈ ചിത്രം ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകിയതാണ്. ഈ ഉറപ്പാണ് വീണ്ടും രാജ്ഭവൻ ലംഘിച്ചിരിക്കുന്നത്.
രാജ്‌ഭവനെ ആർഎസ്‌എസ് അജൻഡ നടപ്പാക്കുന്ന സ്ഥലമാക്കി മാറ്റാൻ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടിരുന്നു. പ്രധാന ഭരണകേന്ദ്രമാണ് രാജ്‌ഭവൻ. അതുമായി ബന്ധപ്പെട്ട നടപടികൾ, വസ്‌തുക്കൾ, ചിഹ്നങ്ങൾ എല്ലാം പൊതുവിൽ രാജ്യത്തിന് അംഗീകരിക്കാൻ കഴിയുന്നതാകണം. രാഷ്‌ട്രീയ പ്രചാരണത്തിനുള്ള വേദിയാകേണ്ട ഒന്നല്ല രാജ്‌ഭവൻ. ഇത്തരം പ്രവണത ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ഒന്നല്ല ‘ഭാരതാംബ’യുടെ ചിത്രീകരണം. ഭരണഘടന നിർദേശിക്കാത്ത ഒന്നിനെയും അംഗീകരിക്കേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.









0 comments