സാങ്കേതികപ്പിഴവല്ല, വാർത്താ വിലക്ക് ഔദ്യോഗിക നിർദേശപ്രകാരമെന്ന് മെറ്റ

തിരുവനന്തപുരം: വി ഡി സതീശൻ സർക്കാരിനെ വിമർശിച്ച വാർത്താ ഉള്ളടക്കങ്ങൾ മെറ്റ നീക്കിയത് സാങ്കേതിപ്പിഴവെന്ന പ്രചാരണം തെറ്റ്. ഒദ്യോഗിക നിർദേശപ്രകാരം തന്നെയാണ് ഉള്ളടക്കങ്ങൾ നീക്കിയതെന്നാണ് മെറ്റയുടെ വിശദീകരണം. സാങ്കേതികപ്പിഴവാണെന്ന് രേഖാമൂലം മെറ്റ സർക്കാരിനെ അറിയിച്ചിട്ടില്ല. ഔദ്യോഗികമായി ആവശ്യപ്പെട്ടത് പ്രകാരമാണ് വാർത്താകാർഡുകൾ നീക്കം ചെയ്തതെന്ന് റിപ്പോർട്ടർ ടിവിക്ക് നൽകിയ മറുപടിയിൽ മെറ്റ അറിയിച്ചു. മുഖ്യമന്ത്രിയെ വിമർശിക്കുന്ന വാർത്താകാർഡുകളായിരുന്നു റിപ്പോർട്ടറിൽനിന്നും മെറ്റ നീക്കം ചെയ്തതിൽ ഭൂരിഭാഗവും. ദേശാഭിമാനി, കൈരളി, ന്യൂസ് മലയാളം, ടി21 എന്നീ പേജുകളിൽനിന്നും കാർഡുകൾ നീക്കം ചെയ്തിരുന്നു.
വാർത്താവിലക്ക് വിവാദമായതോടെയാണ് ഒരു വിഭാഗം മാധ്യമങ്ങളുടെ നേതൃത്വത്തിൽ മെറ്റയുടെ വിശദീകരണം എന്ന പേരിൽ വാർത്ത പ്രചരിച്ചത്. എഐ അപ്ഡേഷനിൽ വന്ന സാങ്കേതികപ്പിഴവ് കാരണം സംഭവിച്ച തെറ്റെന്ന രീതിയിലായിരുന്നു പ്രചാരണം. എന്നാൽ യുഡിഎഫ് സർക്കാരിനെ സംരക്ഷിക്കാൻ വലതുപക്ഷ മാധ്യമങ്ങൾ നടത്തിയ കുപ്രചാരണം മാത്രമായിരുന്നു അതെന്ന് മെറ്റയുടെ ഔദ്യോഗിക വിശദീകരണത്തോടെ തെളിഞ്ഞു.
വാർത്താകാർഡുകൾ നീക്കംചെയ്തതിൽ റിപ്പോർട്ടർ ടിവിക്ക് മെറ്റ നൽകിയ മറുപടിയിൽനിന്ന്
മുഖ്യമന്ത്രിയെയും സർക്കാരിനെയും വിമർശിക്കുന്ന വാർത്തകൾ സമൂഹ മാധ്യമത്തിൽനിന്ന് കൂട്ടത്തോടെ നീക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നേരിട്ടുള്ള ഇടപെടലിലാണ്. കേരള പൊലീസിന്റെ സൈബർ ഓപ്പറേഷൻസ് വിഭാഗത്തിലെ ചില ഉദ്യോഗസ്ഥരെ ഉപയോഗിച്ചായിരുന്നു രഹസ്യനീക്കം. നിലവിൽ സൈബർ ഓപ്പറേഷൻസ് വിഭാഗത്തിന്റെ ചുമതല എഡിജിപി പി വിജയനാണ്.
വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍നിന്ന് നീക്കിയതില്‍ മെറ്റയോട് കേരള പൊലീസ് വിശദീകരണം തേടിയത് നാടകം മാത്രമാണ്. സൈബർ കുറ്റകൃത്യം തടയാനും ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സാപ്പ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ വഴിയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ അന്വേഷിക്കാനും മെറ്റയുടെ നിയമപാലന വിഭാഗമുണ്ട്. ഇവരുമായി പൊലീസിന്റെ സൈബർ ഓപ്പറേഷൻസ് പാനൽ ഇ മെയിലിലൂടെയാണ് മെറ്റയുമായി ആശയവിനിമയം നടത്താറുള്ളത്. ഇൗ ഒൗദ്യോഗിക മെയിലിൽനിന്ന് അയക്കുന്ന അപേക്ഷകളേ മെറ്റ പരിഗണിക്കുകയുള്ളു.
സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രി വി ഡി സതീശനെയും വിമർശിച്ചതിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽനിന്ന് മെറ്റയെ ഉപയോഗിച്ച് രണ്ടുദിവസംകൊണ്ട് നീക്കിയത് 65 വാർത്താകാർഡും പോസ്‌റ്റുമാണ്. കടുത്ത ആക്ഷേപം ഉയർന്നതോടെ ഇതിൽ ചില പോസ്റ്റുകൾ മെറ്റ പുനഃസ്ഥാപിച്ചിട്ടുണ്ട്.









0 comments