പോളി, എൻജീനിയറിങ് കോളേജുകളിലും ആർത്തവാവധി

തിരുവനന്തപുരം: പോളിടെക്നിക്സ്, എൻജീനിയറിങ് കോളേജുകൾ ഉൾപ്പെടെ സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ വരുന്ന എല്ലാ വിഭാഗം കോളേജുകളിലെയും വിദ്യാർഥിനികൾക്ക് ആർത്തവാവധി പ്രഖ്യാപിച്ചു. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇതോടെ വിദ്യാർഥിനികൾക്ക് ഓരോ സെമസ്റ്ററിലും ആവശ്യമായ ഹാജർ നിലയിൽ രണ്ടു ശതമാനത്തിന്റെ ഇളവുനൽകും.
നിലവില്‍ കുസാറ്റ് ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ സര്‍വകലാശാലകളിലും ഐടിഐകളിലും വിദ്യാര്‍ഥിനികള്‍ക്ക് ആര്‍ത്തവ അവധി നൽകിയിട്ടുണ്ട്. കുസാറ്റില്‍ ഓരോ സെമസ്റ്ററിലും രണ്ട് ശതമാനം അധിക അവധിയാണ് ആര്‍ത്തവത്തിനായി നൽകുന്നത്. ഐടിഐകളിലെ വനിതാ ട്രെയിനികള്‍ക്ക് മാസത്തില്‍ രണ്ടുതവണയുമാണ് അവധി അനുവദിച്ചിട്ടുള്ളത്.
2023ൽ എല്ലാ സർവകലാശാലകളിലും ഉന്നതവിദ്യാഭ്യാസവകുപ്പ് ആർത്തവാവധി പ്രഖ്യാപിച്ചിരുന്നു. ആർത്തവദിനങ്ങളിലെ ആരോഗ്യപ്രശ്‌നങ്ങൾമൂലം അധ്യയനം നഷ്ടപ്പെടുന്ന കോളേജ് വിദ്യാർഥിനികൾക്ക് ഓരോ സെമസ്റ്ററിലും ആകെ ആവശ്യമായ ഹാജർ നിലയിൽ രണ്ടു ശതമാനത്തിന്റെ ഇളവുനൽകും. പരീക്ഷയെഴുതാൻ നിലവിൽ 75 ശതമാനം ഹാജരാണ് ഓരോ സെമസ്റ്ററിലും വേണ്ടത്. പുതിയ ഭേദഗതി അനുസരിച്ച് വിദ്യാർഥിനികൾക്ക് ആർത്തവാവധിയുൾപ്പെടെ ഹാജർ 73 ശതമാനം ആയി നിശ്ചയിച്ചു.








0 comments