കാലിക്കറ്റ് യൂണിവേഴ്സിറ്റി പരിസരത്ത് കച്ചവടം; എംഡിഎംഎയുമായി രണ്ടുപേർ അറസ്റ്റിൽ

പ്രതീകാത്മക ചിത്രം
മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്സിറ്റി പരിസരത്ത് കച്ചവടത്തിനായി എത്തിച്ച മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ടുപേരെ പൊലീസ് പിടികൂടി. കൊണ്ടോട്ടി വലിയപറമ്പ് സ്വദേശി പറപ്പാറ റിയാസ്, പുളിക്കൽ സ്വദേശി മുജീബ് റഹ്മാൻ എന്നിവരെയാണ് ലഹരിവിരുദ്ധ സ്ക്വാഡ് വലയിലാക്കിയത്. ഇവരിൽ നിന്നും വിൽപനയ്ക്കായി സൂക്ഷിച്ച എംഡിഎംഎയും കടത്താൻ ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.
സംസ്ഥാനവ്യാപകമായി ലഹരിസംഘങ്ങൾക്കെതിരെ കേരള പൊലീസ് നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് പ്രതികൾ പിടിയിലായത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ് പരിസരത്ത് വൻതോതിൽ ലഹരി വിൽപന നടക്കുന്നുണ്ടെന്ന മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മിന്നൽ പരിശോധന.
യൂണിവേഴ്സിറ്റിയിലെയും പരിസരത്തെയും വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് പ്രതികൾ പ്രധാനമായും ലഹരി വിപണനം നടത്തിയിരുന്നത്. ഇതിൽ പിടിയിലായ മുജീബ് റഹ്മാൻ സാധാരണക്കാരനല്ലെന്ന് പൊലീസ് വ്യക്തമാക്കി. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി നാൽപ്പതോളം ക്രിമിനൽ കേസുകളിൽ പ്രതിയായ ലഹരിമാഫിയ തലവനാണിയാൾ.
ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡായ ഡാൻസാഫും തേഞ്ഞിപ്പാലം പൊലീസും സംയുക്തമായാണ് പ്രതികളെ വളഞ്ഞുപിടിച്ചത്. പ്രദേശത്തെ മയക്കുമരുന്ന് ശൃംഖലയിലെ മറ്റ് കണ്ണികളെ കണ്ടെത്താനായി പ്രതികളെ കൂടുതൽ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.









0 comments