print edition വിദേശവനിതയുമായി വിവാഹം; എംബസിയുടെ നിരാക്ഷേപപത്രം നിർബന്ധമില്ല

കൊച്ചി: സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിദേശവനിതയെ വിവാഹംചെയ്യുന്നതിന് എംബസിയിൽനിന്നുള്ള നിരാക്ഷേപപത്രം നിർബന്ധമാക്കേണ്ടതില്ലെന്ന് ഹെെക്കോടതി. വിസാ കാലാവധിക്കുള്ളിൽ വിവാഹം രജിസ്‌റ്റർ ചെയ്യാൻ നടപടിയെടുക്കാനും സബ് രജിസ്ട്രാർക്ക് ജസ്‌റ്റിസ് എസ് ഈശ്വരൻ നിർദേശം നൽകി. 1954ലെ സ്പെഷ്യൽ മാര്യേജ് നിയമത്തിൽ പറയാത്ത രേഖയായ നിരാക്ഷേപപത്രം ആവശ്യപ്പെടുന്നത് നിയമവിരുദ്ധമാണെന്ന് മാവേലിക്കര സ്വദേശി വിനു വിക്രമൻ നൽകിയ ഹർജിയിലാണ് ഉത്തരവ്.
ഹർജിക്കാരനും ശ്രീലങ്കൻ പൗരത്വമുള്ള ആൻമേരി തനേഷികയും തമ്മിൽ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹത്തിന് മാവേലിക്കര സബ് രജിസ്ട്രാർ ഓഫീസിൽ അപേക്ഷ നൽകിയിരുന്നു. അതിനായി ആൻമേരിയുടെ വിവിധ രേഖകളും ഹാജരാക്കി. എന്നാൽ, ശ്രീലങ്കൻ എംബസിയിൽനിന്നുള്ള നിരാക്ഷേപപത്രം ഇല്ലാത്തതിനാൽ സബ് രജിസ്ട്രാർ വിവാഹ അപേക്ഷ നിരസിച്ചു. തുടർന്നാണ് ഹെെക്കോടതിയെ സമീപിച്ചത്.










0 comments