ഭാര്യയെ കാണാൻ അനുമതി തേടി ജയിലിൽ കഴിയുന്ന മാവോയിസ്റ്റ് നേതാവ്

മഞ്ചേരി: ജയിലിൽ കഴിയുന്ന ഭാര്യയുമായി കൂടിക്കാഴ്ചക്ക് അനുമതി ആവശ്യപ്പെട്ട് തടവിൽ കഴിയുന്ന മാവോയിസ്റ്റ് നേതാവ് മഞ്ചേരി യുഎപിഎ കോടതിയെ സമീപിച്ചു. വിയ്യൂർ വനിതാ ജയിലിൽ കഴിയുന്ന കർണാടക ബെൽത്തങ്ങാടി കുത്‌ലുരു സ്വദേശി സുന്ദരി (ഗീത–33)യെ കാണാൻ കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന മാവോയിസ്റ്റ് നേതാവ് കർണാടക റായ്ചാൽ മാൻവി അറോളി മാരപ്പ (ജയണ്ണ–51)ആണ് കോടതിയെ സമീപിച്ചത്.
കർണാടക സർക്കാരിന്റെ നക്‌സൽ രഹിത സംസ്ഥാനം പദ്ധതിയി മുഖ്യമന്ത്രി പ്രഖ്യാപിച്ച പുനരധിവാസ പാക്കേജ് സ്വീകരിച്ച് 2025 ജനുവരി എട്ടിന് കീഴടങ്ങിയ ആറ് മാവോയിസ്റ്റുകളിൽ ഇവരുമുണ്ടായിരുന്നു. കീഴടങ്ങിയ പ്രതികളെ കേരള പൊലീസ് ഫോർമൽ അറസ്റ്റ് ചെയ്ത് നവംബർ 18ന് വിയ്യൂർ ജയിലിലേക്ക് മാറ്റുകയായിരുന്നു.
ജയിലിൽ ഭാര്യയെ കാണണമെന്ന ആവശ്യവുമായി മാരപ്പ ജയിൽ അധികൃതരെ സമീപിച്ചെങ്കിലും അനുമതി നൽകിയില്ല. നേരത്തെ ബംഗളൂരു ജയിലിലായിരുന്ന ഇരുവർക്കും ആഴ്ചയിലൊരിക്കൽ കൂടിക്കാഴ്ചക്ക് അനുമതി നൽകിയിരുന്നു. വിയ്യൂർ ഹൈ സെക്യൂരിറ്റി ജയിൽ സൂപ്രണ്ട് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ സുരക്ഷാ കാരണങ്ങളും ജയിൽ ചട്ടങ്ങളും ചൂണ്ടിക്കാട്ടി അപേക്ഷയ്ക്ക് എതിർപ്പ് അറിയിച്ചിട്ടുണ്ട്. വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ തൃശൂർ സിറ്റി പൊലീസ് കമീഷണർക്കും വിയ്യൂർ വനിതാ ജയിൽ സൂപ്രണ്ടിനും കോടതി നിർദേശം നൽകി. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരിക്കും അന്തിമ ഉത്തരവ്.










0 comments