10 വയസ്സുകാരിയെ പീഡിപ്പിച്ചയാൾക്ക് 15 വർഷം കഠിനതടവ്

തിരുവനന്തപൂരം: പത്തു വയസ്സുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചയാൾക്ക് 15 വർഷം കഠിനതടവും 45,000 രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി അഞ്‌ജു മീര ബിർളയാണ് പ്രതിയെ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒന്നരവർഷം അധിക തടവുണ്ട്. പിഴ തുക അതിജീവിതയ്ക്ക് നൽകണം. ജില്ലാ ലീഗൽ എയ്‌ഡ് അതോറിറ്റിയും നഷ്ടപരിഹാരം നൽകണം.
2020 മാർച്ച് 15നും ഇതിനു മുമ്പുള്ള പല ദിവസങ്ങളിലുമായാണ് കുട്ടിയെ ഉപദ്രവിച്ചത്. കൂടാതെ മൊബൈലിൽ അശ്ലീല വീഡിയോകളും കാണിച്ചു കൊടുത്തു. ഭീഷണിപ്പെടുത്തിയതിനാൽ കുട്ടി ആരോടും പറഞ്ഞിരുന്നില്ല. ഒടുവിൽ അമ്മൂമ്മയോട് പറഞ്ഞതോടെ വീട്ടുകാർ നഗരൂർ പൊലീസിൽ പരാതി നൽകി.
സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ എസ് വിജയ്‌മോഹൻ ഹാജരായി. 16 സാക്ഷികളെ വിസ്‌തരിക്കുകയും 26 രേഖ ഹാജരാക്കുകയും ചെയ്‌തു. നെടുമങ്ങാട് ഡിവൈഎസ്‌പി സുനീഷ് ബാബു, സബ് ഇൻസ്‌പെക്ടർ എസ് എസ് ഷിജു എന്നിവരാണ് കേസ് അന്വേഷിച്ചത്.










0 comments