സുഹൃത്തിനെ ഹെൽമെറ്റ് കൊണ്ട് അടിച്ചു കൊലപ്പെടുത്തി; പ്രതിക്ക് ജീവപര്യന്തം

തിരുവനന്തപുരം : സുഹൃത്തിനെ ഹെൽമെറ്റ് കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവ പര്യന്തം കഠിന തടവും അൻപതിനായിരം രൂപ പിഴയും ശിക്ഷ. കുന്നത്തുകാൽ ചെറിയകൊല്ല മലയിൻകാവ് മാവുവിള പുത്തൻവീട്ടിൽ മണിയൻ എന്ന അക്കാനി മണിയനെയാണ് (49) തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ആറു മാസം കഠിനതടവും അനുഭവിക്കണം. ഇതിനു പുറമെ കേസിലെ ഒന്നാം സാക്ഷി നന്ദകുമാറിനെ ഹെൽമെറ്റ് കൊണ്ട് അടിച്ചതിന് ഐപിസി 324 പ്രകാരം 1 വർഷം കഠിന തടവിനും 5000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. ഈ പിഴ ഒടുക്കിയില്ലങ്കിൽ 1 മാസം കഠിന തടവും അനുഭവിക്കണം.
2023 ജൂണിലാണ് കേസിനാസ്പദമായ സംഭവം. കൊലചെയ്യപ്പെട്ട ശാന്തകുമാറിൻ്റെ ബൈക്കിൻ്റെ പെട്രോൾ ടാങ്ക് കവറിൽ സൂക്ഷിച്ചിരുന്ന 1800 രൂപ പ്രതി എടുക്കുന്നതു കണ്ട ശാന്തകുമാറിൻ്റെ സഹോദരൻ നന്ദകുമാർ വിവരം ശാന്തകുമാറിനെ അറിയിച്ചിരുന്നു. ഇതേത്തുടർന്ന് നന്ദകുമാറിനെ മലയിൻകാവ് വർക്ക്ഷോപ്പിൻ്റെ സമീപത്തു വച്ച് മണിയൻ ആക്രമിക്കുകയും ഹെൽമെറ്റ് ഉപയോഗിച്ച് മുഖത്ത് അടിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത ശാന്തകുമാറിനെ ഹെൽമെറ്റ് ഉപയോഗിച്ച് മണിയൻ തലയ്ക്ക് അടിക്കുകയും റോഡരികിലെ ഓടയിൽ തള്ളിയിടുകയും ചെയ്തു.
ഗുരുതരമായ പരിക്കുകളോടെ ശാന്തകുമാറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. കേസിൽ പ്രോസിക്യൂഷൻ 25 സാക്ഷികളെ വിസ്തരിച്ചു.










0 comments