ഈജിപ്തിലേക്കുള്ള വിസ വാഗ്ദാനം ചെയ്ത് 32 ലക്ഷം രൂപയുടെ തട്ടിപ്പ്; ഒരാൾ പിടിയിൽ

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ഈജിപ്തിലേക്കുള്ള വിസ വാഗ്ദാനം ചെയ്ത് എറണാകുളം സ്വദേശിയിൽ നിന്ന് 32 ലക്ഷം രൂപ തട്ടിയയാൾ പിടിയിൽ. തിരുവനന്തപുരം കുന്നുകുഴി സ്വദേശി റൂഫസ് മട്ടപ്പള്ളിയാണ് പിടിയിലായത്. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് ഇയാളെ പിടികൂടിയത്.
കേംബ്രിഡ്ജ് ഗ്ലോബൽ സ്റ്റഡി അബ്രോഡ് എന്നപേരിലുള്ള ഏജൻസി വഴിയാണ് റൂഫസ് പണം തട്ടിയത്. ഈജിപ്തിലേക്ക് കൊണ്ടുപോകാം എന്ന് പറഞ്ഞ തിയതി കഴിഞ്ഞിട്ടും കൊണ്ടുപോകാതെയായപ്പോൾ ചോദ്യം ചെയ്ത യുവതിക്ക് ഇയാൾ ഒരു വർഷത്തെ കരാർ നൽകി.
എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും വിസ ലഭിക്കാത്തപ്പോൾ ഈജിപ്തിലെ യൂണിവേഴ്സിറ്റിയിൽ അന്വേഷിച്ചപ്പോഴാണ് പ്രതി നൽകിയത് വ്യാജ സർട്ടിഫിക്കറ്റുകളാണ് എന്ന് തിരിച്ചറിഞ്ഞത്. പലതവണ പണം തിരിച്ച് ചോദിച്ചപ്പോൾ ഭീഷണിയും വേണമെങ്കിൽ കോടതിയിൽ പൊയ്ക്കോളൂ എന്നുമായിരുന്നു മറുപടി എന്നും പരാതിക്കാരി പറഞ്ഞു.
വിസ വാഗ്ദാനത്തിനു പുറമെ കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ പ്രവേശനം വാങ്ങിത്തരാം എന്ന് വാഗ്ദാനം ചെയ്തും പണം തട്ടിയതായി പരാതികളുണ്ട്. ബിഡിഎസിന് പ്രവേശനം വാങ്ങിത്തരാം എന്ന് വാഗ്ദാനം ചെയ്ത് നാല് ലക്ഷം രൂപയോളം തട്ടിയതായും ഇയാൾക്കെതിരെ പരാതിയുണ്ട്.
പ്രതിയുടെ ജ്യേഷ്ഠൻ മുസ്ലിം ലീഗ് നേതാവായാൽ രാഷ്ട്രീയസ്വാധീനത്തെത്തുടർന്ന് ഇളവുകൾ ലഭിച്ചിരുന്നതായും പരാതിക്കാർ പറയുന്നു. കന്റോൺമെന്റ് പൊലീസ് പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്.









0 comments