print edition കണ്ണൂരിൽ കുഴൽപ്പണവേട്ട: 2.65 കോടി രൂപയുമായി 2 യുവാക്കൾ പിടിയിൽ

കണ്ണൂർ: കാറിൽ കടത്തുകയായിരുന്ന 2.65 കോടി രൂപയുമായി രണ്ട് യുവാക്കളെ ടൗൺ പൊലീസ് പിടികൂടി. പെരിങ്ങത്തൂർ മത്തിപറമ്പ് സ്വദേശി കേളോത്ത് ഹൗസിൽ അജ്മൽ (25), തലശേരി പുളിയനമ്പ്രം സ്വദേശി തായുള്ളതിൽ ഹൗസിൽ ഒ പി സബിത്ത് (30) എന്നിവരെയാണ് സിറ്റി പൊലീസ് കമീഷണർ പി നിധിൻരാജിന്റെ നിർദേശത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ ടൗൺ ഇൻസ്പെക്ടർ എസ് ബി കൈലാസ് നാഥും സംഘവും ചേർന്ന് പിടികൂടിയത്. പണവും വാഹനവും ഉൾപ്പെടെയുള്ള വസ്തുക്കൾ ആദായനികുതി വകുപ്പിന് കൈമാറും.
തെരഞ്ഞെടുപ്പിനെ തുടർന്നുള്ള പരിശോധന തുടരുന്നതിനിടെയാണ് ഞായറാഴ്‌ച പുലർച്ചെ മൂന്നരയോടെ കണ്ണൂർ കാൽടെക്സ് പരിസരത്തുനിന്ന് പണം പിടിച്ചെടുത്തത്. പുതിയതെരു ഭാഗത്തുനിന്നും കണ്ണൂർ ഭാഗത്തേക്ക് വരികയായിരുന്ന കെ എൽ 13 എവി 2688 നമ്പർ കാറിൽനിന്നാണ് രേഖകളില്ലാതെ കടത്തുകയായിരുന്ന അനധികൃതപണം പിടിച്ചെടുത്തത്. കാറിലെ ഡ്രൈവർ സീറ്റിനും മുൻവശത്തെ യാത്രക്കാരന്റെ സീറ്റിനും മധ്യഭാഗത്ത് പ്രത്യേകം നിർമിച്ച രഹസ്യ അറയിലാണ് പണം സൂക്ഷിച്ചത്. 500, 200 രൂപയുടെ നോട്ട് കെട്ടുകളാക്കിയാണ് രഹസ്യ അറയിൽ സൂക്ഷിച്ചത്.
എസ്ഐമാരായ എ അനി, ഒ രാജേഷ്, സീനിയർ സിപിഒമാരായ സംഗീത്, വിനീത്, സിപിഒമാരായ സന്ദീജ്, ജിഷ്ണു എന്നിവരും പൊലീസ് സംഘത്തിലുണ്ടായി.










0 comments