'നാവുകൊണ്ട് വീട് നിർമിക്കുന്നവർക്ക് ആരോഗ്യമേഖലയ്‌ക്കെതിരെ എന്തും പറയാം': എം രാജഗോപാലൻ എംഎൽഎ

തിരുവനന്തപുരം: യുഡിഎഫ് കാലത്തെ സർക്കാർ ആശുപത്രികളുടെ അവസ്ഥ ഓർമിപ്പിച്ച് തൃക്കരിപ്പൂർ എംഎൽഎ എം രാജഗോപാലൻ. നാവുകൊണ്ട് വീട് നിർമിക്കുന്നവർക്ക് ആരോഗ്യമേഖലയ്‌ക്കെതിരെ എന്തും പറയാം എന്നതിൽ സംശയമില്ലെന്ന് അദ്ദേഹം പറഞ്ഞു.
യുഡിഎഫ് ഭരണകാലത്ത് സർക്കാർ ആശുപത്രികളിൽ പോയാൽ എല്ലാത്തിനും ഒരു ചുവന്ന വെള്ളമാണ് തന്നിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്ത് അസുഖത്തിനും അത് തന്നെ ഉപയോഗിച്ചോളൂ എന്നായിരുന്നു മറുപടി. ആശുപത്രികളിൽ മരുന്ന് കിട്ടാക്കനിയായിരുന്നു.
ഇന്ന് അവസ്ഥ മാറി. അന്നത്തെ ആരോഗ്യമന്ത്രിയും സർക്കാരും അഴിമതിയിലും സ്വജനപക്ഷപാതത്തിലും കുരുങ്ങി കിടക്കുകയായിരുന്നു. കഴിഞ്ഞ ഒൻപതര വർഷം കൊണ്ട് എൽഡിഎഫ് സർക്കാർ കേരളത്തിന്റെ ആരോഗ്യമേഖലയെ ആരോഗ്യമുള്ള ശരീരമാക്കി മാറ്റി.
ചികിത്സ പിഴവുകൾ അന്വേഷിക്കാൻ ഒരു മടിയും ഇല്ലാത്ത സർക്കാർ ആണിത്. ആശുപത്രിക്കിടക്കയിൽ നിന്ന് ജീവനും കൊണ്ട് ഓടിയ രോഗികളാണ് യുഡിഎഫ് കാലത്തിന്റെ മുഖമുദ്ര. യുഡിഎഫ് പലയിടത്തായി സ്ഥാപിച്ച കല്ലുകൾ മാത്രം ശേഖരിച്ചത് പുതിയൊരു ആശുപത്രി കെട്ടിടം പണിയാമായിരുന്നു എന്നും അദ്ദേഹം പരിഹസിച്ചു.
അന്ന് മെഡിക്കൽ കോളേജിൽ പോലും രോഗികൾക്ക് വെന്റിലേറ്റർ അപ്രാപ്യമായിരുന്നു. സ്പെഷ്യലിസ്റ്റ് ഡോക്ടർമാരില്ല, തസ്തികകൾ അടഞ്ഞ് കിടക്കുന്നു. ജനറൽ ആശുപത്രി ബ്ലഡ് ബാങ്ക് തന്നെ സമരത്തിലേക്ക് പോയ കാലം.
ആശുപത്രികളിൽ പുഴുവരിച്ച അവസ്ഥ. സമാനതകളില്ലാത്ത വെല്ലുവിളികൾ നേരിട്ട കാലഘട്ടത്തിലും ആരോഗ്യമേഖലയിൽ പുതിയ നേട്ടങ്ങൾ കൈവരിക്കാൻ കേരളത്തിനായി. നിപയെയും കോവിഡിനെയും പിടിച്ചുകൊണ്ട് കേരളം 19 ഓളം ദേശീയ പുരസ്‌കാരങ്ങളാണ് നേടിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയത് കേരളമാണ്. ഏറ്റവും കുറവ് ശിശുമരണ നിരക്കുള്ള സംസ്ഥാനം കേരളമാണ്. സാമ്പത്തിക ഉപരോധത്തിൽ ഞെരിഞ്ഞമരുമ്പോഴും കേരളം ഈ നേട്ടങ്ങൾ കൈവരിച്ചു എന്നത് ചെറിയ കാര്യമല്ല.
ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് മാതൃകയായി വയോജന സംരക്ഷണ നിയമം കൊണ്ടുവന്ന സംസ്ഥാനമാണ് നമ്മുടേത്. എല്ലാ പ്രതിസന്ധിഘട്ടത്തിലും ഒരു ജനതയെ ചേർത്തുപിടിക്കുന്ന ആരോഗ്യമേഖലയാണ് നമ്മുടെ നാട്ടിൽ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
അടിയന്തര പ്രമേയ അവതാരകൻ തന്നെ സീറ്റിലില്ലെങ്കിൽ പിന്നെ എന്തിനാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചതെന്നും അദ്ദേഹം ചോദിച്ചു.









0 comments