മുഴുവൻ സാനിറ്ററി മാലിന്യവും സംസ്‌കരിക്കുന്നതിന് സംവിധാനം, ഇ മാലിന്യ ശേഖരണം സെപ്തംബർ മുതൽ എല്ലാ പഞ്ചായത്തുകളിലും
ഡിസംബറിനുള്ളിൽ 6 ആർഡിഎഫ് പ്ലാന്റ് ; ഖരമാലിന്യ സംസ്‌കരണം കൂടുതൽ കാര്യക്ഷമമാകും

തിരുവനന്തപുരം
സംസ്ഥാനത്ത് ഖരമാലിന്യ സംസ്‌കരണം കൂടുതൽ കാര്യക്ഷമമാക്കാൻ നടപടിയുമായി സർക്കാർ. പുനരുപയോഗിക്കാൻ കഴിയാത്ത അജൈവ മാലിന്യം സംസ്‌കരിക്കുന്നതിന് ഡിസംബറിനുള്ളിൽ ആറു ആർഡിഎഫ് (റെഫ്യൂസ് ഡിറൈവ്‌ഡ് ഫ്യൂവൽ) പ്ലാന്റ് സ്ഥാപിക്കുമെന്ന് മന്ത്രി എം ബി രാജേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. അല്ലാത്തവ പൊടിച്ച് ‘ആർഡിഎഫ് പെല്ലറ്റ്’ രൂപത്തിലാക്കി സിമന്റ് കമ്പനികളിൽ എത്തിച്ചാൽ നിശ്ചിത തുക ലഭിക്കും.
ക്ലസ്റ്റർ അടിസ്ഥാനത്തിൽ പൊതു സ്വകാര്യ പങ്കാളിത്തത്തിലാകും നിർമാണം. ക്ലീൻ കേരള കമ്പനിയും ഇതിന്റെ ഭാഗമാകും. ആറ് പ്ലാന്റും പ്രവർത്തന ക്ഷമമാകുന്നതോടെ ദിവസം 720 ടൺ ആർഡിഎഫ് ഉൽപ്പാദിപ്പിക്കാനാകും.
സാനിറ്ററി മാലിന്യം സംസ്‌കരിക്കുന്നതിനും സംവിധാനം ഒരുക്കും. ആറു മാസത്തിനുള്ളിൽ ഇതിനുള്ള പ്ലാന്റ് ക്ലസ്റ്റർ അടിസ്ഥാനത്തിൽ നിർമിക്കും. നിലവിൽ ആറ് തദ്ദേശ സ്ഥാപനങ്ങളിൽ സാനിട്ടറി മാലിന്യ സംസ്കരണത്തിനായുള്ള ഡബിൾ ചേംബർ ഇൻസിനറേറ്ററുകൾ നിലവിലുണ്ട്. പ്രതിദി നം 80–-100 ടൺ സാനിറ്ററി മാലിന്യം സംസ്‌കരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
ഉറവിടത്തിൽ സംസ്‌കരിക്കാനാകാതെ അധികമായി വരുന്ന അജൈവ മാലിന്യം സംസ്‌കരിച്ച് കംപ്രസ്‌ഡ് ബയോ ഗ്യാസ് ആക്കി മാറ്റുന്നതിന് സംസ്ഥാനത്താകെ ഏഴു സിബിജി പ്ലാന്റും സ്ഥാപിക്കും.
കൊച്ചി, തൃശൂർ, തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് കോർപറേഷനുകളിലും ചങ്ങനാശ്ശേരി, പാലക്കാട് മുനിസിപ്പാലിറ്റികളിലുമായി 790 ടിപിഡി ശേഷിയുള്ള പ്ലാന്റുകളാണ് സ്ഥാപിക്കുക. ഇ –-- മാലിന്യ ശേഖരണം സെപ്തംബർ മുതൽ എല്ലാ പഞ്ചായത്തുകളിലേക്കും വ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.










0 comments