print edition പരാതി പിൻവലിച്ചാൽ ഡിസിസി സെക്രട്ടറിയാക്കാമെന്ന് : ഷഹനാസ്

കോഴിക്കോട്
എഴുത്തുകാരനെതിരെ താൻ നൽകിയ പരാതി പിൻവലിച്ചാൽ ഡിസിസി സെക്രട്ടറിയാക്കാമെന്ന് കോൺഗ്രസ് നേതാവ് വാഗ്ദാനം നൽകിയിരുന്നുവെന്ന് സംസ്കാര സാഹിതി ജനറൽ സെക്രട്ടറി എം എ ഷഹനാസ്. കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാറിനെതിരെയാണ് ഷഹനാസ് വാർത്താസമ്മേളനത്തിൽ ആരോപണമുന്നയിച്ചത്.
കോൺഗ്രസിനകത്തുനിന്ന് ഒരു സ്ത്രീ പരാതി നൽകിയാൽ എന്തെല്ലാം ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടിവരുമെന്ന് ബോധ്യമുള്ളയാളാണ് താൻ. എഴുത്തുകാരനെതിരായ പരാതി പിൻവലിച്ചാൽ ഡിസിസി സെക്രട്ടറിയാക്കാമെന്ന് പ്രസിഡന്റ് പ്രവീൺകുമാർ വാഗ്ദാനം നൽകി. അതിന് തയ്യാറാകാതിരുന്നതോടെ പിന്നെ യൂത്ത് കോൺഗ്രസിൽ അടുപ്പിച്ചിട്ടില്ല.
രാഹുൽ ചർച്ചയ്ക്ക് തയ്യാറുണ്ടോ
അതിജീവിതമാരെയും അവർക്കുവേണ്ടി ശബ്ദിച്ചവരെയും ഭീഷണിപ്പെടുത്തിയും അപകീർത്തിപ്പെടുത്തിയും രംഗത്തുവന്ന പീഡനക്കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിലിനെ വെല്ലുവിളിച്ച് സംസ്കാര സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറിയും എഴുത്തുകാരിയുമായ എം എ ഷഹനാസ്. തന്റെ മുഖത്തുനോക്കി ചർച്ചയ്ക്ക് രാഹുൽ തയ്യാറുണ്ടോയെന്നും ഷഹനാസ് വാർത്താസമ്മേളനത്തിൽ വെല്ലുവിളിച്ചു.പീഡനക്കേസിലെ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെ വെളുപ്പിക്കാൻവേണ്ടിയുള്ള അഭിമുഖമാണ് ചാനലിൽ വന്നത്. രാഹുലിനുമുന്നിൽ ചോദ്യങ്ങൾ ഉന്നയിക്കാൻ മടിച്ച ചാനൽ അവതാരകനോട് പുച്ഛമാണ് തോന്നുന്നത്.
രാഹുലിന്റെ ആരോപണങ്ങൾക്ക് മറുപടി പറയാനുള്ള ആർജവം തനിക്കുണ്ട്. രാഹുലിന്റെ വീട്ടിലെത്തി വേണമെങ്കിൽ സംവാദമാകാം. താൻ സുഹൃത്താണെന്ന രാഹുലിന്റെ വാദം കള്ളമാണ്. ആളുകളെ വളച്ചൊടിക്കുന്ന പീഡനവീരനാണയാൾ. കഴിഞ്ഞദിവസം പുറത്തുവന്ന രാഹുലിന്റെ ശബ്ദസന്ദേശം അയാൾ സ്ത്രീകളോട് പ്രയോഗിക്കുന്ന ഭാഷ എന്താണെന്ന് വ്യക്തമാക്കുന്നതാണ്. അക്കാര്യം ചാനൽ അവതാരകൻ ചോദിച്ചില്ല. രാഹുൽ എന്ന കോഴിയെ തിരിച്ചറിഞ്ഞ് നിർത്തേണ്ടിടത്ത് നിർത്തിയ വ്യക്തിയാണ് താൻ. തനിക്ക് മറച്ചുവയ്‌ക്കാൻ ഒന്നുമില്ല. ഫോണിലെ ചാറ്റുകൾ പരസ്യമായി പരിശോധിച്ച് സംവാദത്തിന് തയ്യാറാണ്. അതിന് തയ്യാറുണ്ടോയെന്ന് രാഹുൽ വ്യക്തമാക്കണം.










0 comments