തദ്ദേശ തെരഞ്ഞെടുപ്പ് ആദ്യ ഘട്ടം; 70.91 ശതമാനം പോളിങ്

ഫോട്ടോ: എ ആർ അരുൺ രാജ്

സ്വന്തം ലേഖകൻ
Published on Dec 10, 2025, 01:45 PM | 1 min read
തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ 70.91 ശതമാനം പോളിങ്. ഒന്നാം ഘട്ട വോട്ടെടുപ്പ് നടന്ന തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴു ജില്ലയിൽ 94,10,450 പേർ സമ്മതിദായക അവകാശം വിനിയോഗിച്ചു. 2020ൽ ഇൗ ഏഴു ജില്ലകളിലെ ശരാശരി പോളിങ് 73.82 ശതമാനമായിരുന്നു. ഇക്കുറി ഏഴു ജില്ലകളിലും പോളിങ് കുറഞ്ഞു.
44,71,883 (71.61%) പുരുഷന്മാരും 49,38,515 (70.29%)) വനിതകളും 52 (41.27%)) ട്രാൻസ്‌ജെൻഡേഴ്‌സും വോട്ട് രേഖപ്പെടുത്തി. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിങ്. 74.57 ശതമാനം. കുറവ് പത്തനംതിട്ടയിലും- 66.78 ശതമാനം.
സ്ഥാനാർഥികൾ മരിച്ചതിനെ തുടർന്ന് തിരുവനന്തപുരം കോർപറേഷനിലെ വിഴിഞ്ഞം, എറണാകുളം ജില്ലയിലെ പാമ്പാക്കുട പഞ്ചായത്തിലെ ഓണക്കൂർ വാർഡുകളിൽ വോട്ടെടുപ്പ് റദ്ദാക്കിയിരുന്നു. പുതിയ തെരഞ്ഞെടുപ്പ് തീയതി പിന്നീട് കമീഷൻ വിജ്ഞാപനം ചെയ്യും. 595 തദ്ദേശ സ്ഥാപനങ്ങളിലെ 11,166 വാർഡുകളിലാണ് ഒന്നാംഘട്ടം വിധിയെഴുതിയത്. പഞ്ചായത്ത് - 471, ബ്ലോക്ക് പഞ്ചായത്ത് - 75, ജില്ലാ പഞ്ചായത്ത് - 7, മുനിസിപ്പാലിറ്റി - 39, കോർപ്പറേഷൻ - 3 എന്നിങ്ങനെയാണ് കണക്ക്. 13നാണ് വോട്ടെണ്ണൽ.
ജില്ലകളിലെ പോളിങ് ശതമാനം (ബ്രാക്കറ്റിൽ 2020ലെ ശതമാനം)
തിരുവനന്തപുരം- 67.47 (70.02)
പത്തനംതിട്ട- 66.78 (69.72)
കൊല്ലം- 70.35 (73.51)
ആലപ്പുഴ- 73.80 (77.39)
കോട്ടയം- 70.86 (73.95)
ഇടുക്കി- 71.78 (74.68)
എറണാകുളം- 74.57 (77.28)
കോർപറേഷൻ പോളിങ് (ബ്രാക്കറ്റിൽ 2020ലെ ശതമാനം)
തിരുവനന്തപുരം 58.29 (59.96)
കൊല്ലം 63.35 (66.62)
കൊച്ചി 62.44 (62.04)










0 comments