പാലക്കാട് കൊല്ലങ്കോട് ജനവാസമേഖലയിലിറങ്ങിയ പുലി കൂട്ടിലായി

പാലക്കാട് : പാലക്കാട് കൊല്ലങ്കോട് മാത്തൂരിൽ ജനവാസമേഖലയിലിറങ്ങിയ പുലി വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി. രണ്ട് മാസത്തിനിടെ പ്രദേശത്ത് കുടുങ്ങുന്ന രണ്ടാമത്തെ പുലിയാണിത്. ഏറെ നാളായി പ്രദേശത്തെ ജനങ്ങളെ ഭീതിയിലാഴ്ത്തിയ പുലിയാണ് ഇന്നലെ രാത്രിയോടെ കൂട്ടിൽ കുടുങ്ങിയത്. രണ്ട് വയസുവരുന്ന പുലിയാണ് കുടുങ്ങിയത്. പിടികൂടിയ പുലിയെ തിങ്കളാഴ്ച പുലർച്ചെ നെല്ലിയാമ്പതി തുത്തംപാറ വനമേഖലയിലെത്തിച്ചു. വൈദ്യപരിശോധനകൾക്കു ശേഷം പുലിയെ പറമ്പിക്കുളം വനമേഖലയിലേക്ക് തുറന്നുവിട്ടു.
മാത്തൂരിൽ നേരത്തെ പുലി നായയെ പിടികൂടിയ വീടിനു സമീപം കാമറ സ്ഥാപിച്ച് പുലിയുടെ സാന്നിധ്യം ഉറപ്പാക്കിയ ശേഷമാണ് കൂട് സ്ഥാപിച്ചത്. എന്നാൽ പുലിയെ വനമേഖലയിലേക്ക് തുറന്നുവിട്ടതിനെതിരെ നാട്ടുകാർ രംഗത്തെത്തി. ദിവസങ്ങളായി ജനവാസമേഖലയിൽ പുലിയെ കണ്ടതോടെ നാട്ടുകാർ ഭീതിയിലായിരുന്നു. പറമ്പിക്കുളം പോലെയുള്ള വനമേഖലകളിൽ തുറന്നുവിടുന്ന പുലി വീണ്ടും തിരികെ ജനവാസമേഖലയിലെത്തുന്നുവെന്നും നാട്ടുകാർ പറയുന്നു.









0 comments