ലീഗ് കോൺഗ്രസിന്റെ സീറ്റുകൾ പിടിച്ചുവാങ്ങി ജമാഅത്തെ ഇസ്ലാമിക്ക് നൽകി
print edition വാർഡുമില്ല സീറ്റുമില്ല ; ലീഗിന്റെ മൗദൂദി പ്രേമത്തിൽ കോൺഗ്രസിൽ മുറുമുറുപ്പ്

സി പ്രജോഷ് കുമാർ
Published on Nov 29, 2025, 03:15 AM | 1 min read
മലപ്പുറം
തദ്ദേശ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് കോൺഗ്രസിന്റെ സീറ്റുകൾ പിടിച്ചുവാങ്ങി മതരാഷ്‌ട്രവാദികളായ ജമാഅത്തെ ഇസ്ലാമിക്ക് നൽകിയതിനെതിരെ പ്രതിഷേധം കനക്കുന്നു. നന്നമ്പ്ര പഞ്ചായത്തിൽ കോൺഗ്രസിൽ പ്രതിഷേധം ശക്തമായി. പൊന്മുണ്ടം ആറാം വാർഡ് ലീഗ് വെൽഫെയറിന് നൽകിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തി. മങ്കട ബ്ലോക്ക് പഞ്ചായത്ത് പടപ്പറമ്പ് ഡിവിഷനിൽ കഴിഞ്ഞ തവണ കോൺഗ്രസ് ജയിച്ച സീറ്റ് ലീഗ് കൈയടക്കി വെൽഫെയറിന് നൽകി. ഇതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ അബ്ദുൾ നാസർ ഉൾപ്പെടെ നിരവധി പേർ രാജിവച്ചു. ലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെ പി എ മജീദിന്റെ വീട് ഉൾപ്പെടുന്ന വാർഡാണിത്.
കോണ്‍ഗ്രസ് കാലങ്ങളായി മത്സരിക്കുന്ന മലപ്പുറം നഗരസഭയിലെ 19–ാം വാര്‍ഡ് കോട്ടപ്പടിയിൽ ലീഗ് വെല്‍ഫെയര്‍ സ്ഥാനാർഥിയെ നിർത്തി. ഇവിടെ കോണ്‍ഗ്രസിന് വേറെ സ്ഥാനാര്‍ഥിയുണ്ട്. വാർഡ് പുനർനിർണയത്തിൽ നഗരസഭയിൽ വർധിച്ച അഞ്ച് സീറ്റിൽ ഒന്നുപോലും അധികം നൽകാതെയാണ് കോൺഗ്രസിന്റെ സീറ്റ് തട്ടിയെടുത്ത് വെൽഫെയറിന് നൽകിയത്.
ലീഗിന്റെ ജമാഅത്തെ ബന്ധത്തിൽ പ്രതിഷേധിച്ച് നിരവധി പേരാണ് ഇതിനകം ജില്ലയിൽ രാജിവച്ചത്. തിരൂരിൽ ലീഗ് നേതാവും സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റുമായ ബക്കർ പറവണ്ണ, കൊണ്ടോട്ടി നഗരസഭാ കൗൺസിലറും ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ പി പി റഹ്മത്തുള്ള എന്നിവർ രാജിവച്ചു. തിരൂർ നഗരസഭയിൽ ലീഗിന്റെ സിറ്റിങ് സീറ്റ് വെൽഫെയറിന് നൽകിയതിൽ പ്രതിഷേധിച്ച് തിരൂരിലെ ലീഗിന്റെ സ്ഥാപക നേതാവും സംസ്ഥാന പ്രവർത്തക സമിതി അംഗവുമായിരുന്ന മദിരാശി അബൂബക്കറിന്റെ മകൻ ഹാരിസ് കോടേരി ലീഗിൽനിന്ന് രാജിവച്ചതടക്കം കനത്ത പ്രതിഷേധങ്ങളാണ് അലയടിക്കുന്നത്.










0 comments