ജനഹൃദയങ്ങളിൽ; തെക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയ്ക്ക് ഉജ്വല സമാപനം

തെക്കൻ മേഖല വികസന മുന്നേറ്റ ജാഥ സമാപന പൊതുസമ്മേളന നഗരിയിലേക്ക് എത്തുന്നു
തിരുവനന്തപുരം : നവകേരളത്തിന്റെ കാഹളം മുഴക്കി ജനഹൃദയങ്ങൾ കീഴടക്കി നടത്തിയ എൽഡിഎഫ് വികസന മുന്നേറ്റ ജാഥകൾക്ക് തിങ്കളാഴ്‌ചയോടെ സമാപനമാകും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നായകനായ തെക്കൻ മേഖലാ ജാഥ ഇന്ന് തിരുവനന്തപുരത്ത് സമാപിച്ചു. ആയിരങ്ങൾ ആരവത്തോടെ ജാഥയെ വരവേറ്റു. 12 ദിവസങ്ങൾകൊണ്ട് മൂന്നുജില്ലകൾതാണ്ടി ജനങ്ങളുമായി സംവദിച്ചാണ് ജാഥ തിരുവനന്തപുരത്തെത്തിയത്.
10 വർഷത്തിനിടെ എൽഡിഎഫ് സർക്കാർ നടപ്പാക്കിയ വികസനനേട്ടങ്ങൾ പറഞ്ഞും നവകേരള സൃഷ്‌ടിക്കുള്ള ആശയങ്ങൾ രൂപീകരിച്ചും നാടും നഗരവും ഏറ്റെടുത്ത ജാഥയെ ആവേശത്തോടെയാണ് തലസ്ഥാന നഗരം വരവേറ്റത്. വന്‍ ജനാവലിക്കൊപ്പമാണ് ജാഥാ ക്യാപ്‌റ്റൻ ബിനോയ് വിശ്വവും മാനേജർ എം സ്വരാജും അംഗങ്ങളും സമാപനവേദിയായ പുത്തരിക്കണ്ടത്തേക്ക് നീങ്ങയത്. വഴിയിലും ആയിരങ്ങൾ ആവേശത്തോടെ ജാഥയെ വരവേറ്റു.
എൽഡിഎഫ് കേരളത്തിലുണ്ടാക്കിയ നേട്ടങ്ങളെ മറച്ചുവയ്ക്കാനാണ് കമ്യൂണിസ്റ്റുവിരുദ്ധ മാധ്യമങ്ങൾ ശ്രമിക്കുന്നതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ പറഞ്ഞു. യുഡിഎഫ് കള്ളം പ്രചരിപ്പിക്കുകയും കമ്യുണിസ്റ്റുവിരുദ്ധ മാധ്യമങ്ങൾ അത് പൊലിപ്പിക്കുകയും ചെയ്യുകയാണ്. ഇത്തരത്തിൽ കേരളീയന്റെ ഉജ്വലമായ മനുഷ്യബോധത്തെയും വിവേചനത്തെയും ഇല്ലാതാക്കാനാണ് ലക്ഷ്യമെങ്കിൽ തെറ്റിപ്പോയെന്ന് നാട് തെളിയിച്ചുതരുമെന്നും കൂട്ടിച്ചേർത്തു.
ഇടതുപക്ഷം പഞ്ചായത്തുകളിലേക്കും നിയമസഭയിലേക്കും കടന്നുവന്നത് വര്‍ഗീയവാദികളുടെ തണലില്‍ അല്ല, മതനിരപേക്ഷവാദികളുടെ പിന്തുണയിലാണെന്ന് എം സ്വരാജ് ഓർമപ്പെടുത്തി. ബിജെപിയെ കേരളത്തിലെ കോൺഗ്രസിന് ഭയമാണെന്ന് എൽഡിഎഫിന്റെ തെക്കൻമേഖലാ വികസനമുന്നേറ്റ ജാഥാ ക്യാപ്‌റ്റൻ ബിനോയ് വിശ്വം പറഞ്ഞു.
കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി നയിച്ച മധ്യമേഖലാ ജാഥയും ശനിയാഴ്ച സമാപിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന വടക്കൻ മേഖല ജാഥ നാളെ സമാപിക്കും. കഴിഞ്ഞ പത്തുവർഷംകൊണ്ട് കേരളത്തിലുണ്ടായ വികസന മുന്നേറ്റം തുടരേണ്ടതിന്റെ ആവശ്യകതയിലൂന്നിയായിരുന്നു ജാഥകളുടെ പര്യടനം.










0 comments