print edition തിരുത്തേണ്ടത് തിരുത്തും

തിരുവനന്തപുരം: എൽഡിഎഫ് എന്തുകൊണ്ട് പരാജയപ്പെട്ടു എന്നത് അതിസൂക്ഷ്‌മ വിശകലനത്തിന് വിധേയമാക്കുമെന്ന് കൺവീനർ ടി പി രാമകൃഷ്‌ണൻ പറഞ്ഞു. ഘടകകക്ഷികളെല്ലാം അതിനുള്ള ശ്രമമാരംഭിച്ചു. ഓരോ പാർടിയും എല്ലാതലങ്ങളിലും കമ്മിറ്റികൾ ചേർന്ന് തിരിച്ചടിക്കുള്ള കാരണം സമഗ്രമായി പരിശോധിക്കും.
ജൂൺ 15നകം ഇത് പൂർത്തിയാക്കും. ശേഷം എൽഡിഎഫ് യോഗംചേർന്ന് ആവശ്യമായ തീരുമാനമെടുക്കും –പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന എൽഡിഎഫ് സംസ്ഥാന കമ്മിറ്റി യോഗത്തിനുശേഷം ടി പി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പാർടി കമ്മിറ്റികളെ മാത്രമല്ല, എല്ലാ ജനവിഭാഗങ്ങളെയും കേൾക്കും. തിരുത്തേണ്ടത് തിരുത്തും. ജനങ്ങളാണ് പ്രധാനം. അവരിൽ വിശ്വാസമർപ്പിച്ച് മുന്നോട്ടുപോകും. പ്രവർത്തനരീതിയിൽ ആവശ്യമായ മാറ്റംവരുത്തി കൂടുതൽ കരുത്താർജിക്കും.
പത്തുവർഷം എൽഡിഎഫ് സർക്കാർ നടപ്പാക്കിയ വികസന, ജനക്ഷേമ നടപടികളിലൂടെ അഭൂതപൂർവമായ നേട്ടമാണ് കേരളത്തിലുണ്ടായത്.
നടപ്പാക്കിയ കർമപദ്ധതികൾ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താൻ സഹായിച്ചു. എന്നാൽ, തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായി. സർക്കാർ ഇടപെടലിലൂടെ കേരളത്തിലെ സാമൂഹ്യജീവിതത്തിലുണ്ടായ മാറ്റം പരിശോധിച്ചാൽ, അതിനനുസരിച്ചുള്ള ഫലം ഉണ്ടാകേണ്ടതായിരുന്നു. ഇങ്ങനെയൊരു ഫലം പ്രതീക്ഷിച്ചില്ല.
തെരഞ്ഞെടുപ്പിൽ ജയിക്കാനായല്ല, ജനജീവിതം മെച്ചപ്പെടുത്താനായിരുന്നു ജനക്ഷേമ നടപടികൾ. ഇൗ കാഴ്‌ചപ്പാടും നിലപാടും എൽഡിഎഫ് തുടരും. ജനങ്ങളുടെ ജീവിതപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽനിന്ന് പിന്തിരിയില്ല. ജനക്ഷേമ നടപടികൾ സംരക്ഷിക്കാനും മുന്നോട്ടുകൊണ്ടുപോകാനും ഇടപെടും.
ലക്ഷക്കണക്കിനുപേരാണ് പ്രതികൂല സാഹചര്യത്തിലും എൽഡിഎഫിന് വോട്ട് ചെയ്‌തത്. അതിൽ എൽഡിഎഫ് രാഷ്‌ട്രീയത്തിനൊപ്പം നിൽക്കുന്നവരും ഇതര വിഭാഗങ്ങളിൽനിന്നുള്ളവരുമുണ്ട്. അവരെയെല്ലാം അഭിനന്ദിക്കുന്നു –അദ്ദേഹം പറഞ്ഞു.










0 comments