print edition ഇനിയും ഉയരെ ; നേട്ടങ്ങൾ അവസരമാക്കാൻ കേരളം

നയപ്രഖ്യാപനത്തിനായി നിയമസഭയിൽ എത്തിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കറെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്നു. സ്-പീക്കർ എ എൻ ഷംസീർ സമീപം

സി കെ ദിനേശ്
Published on Jan 21, 2026, 02:18 AM | 1 min read
തിരുവനന്തപുരം
പത്തുവർഷം നടപ്പാക്കിയ പശ്ചാത്തല സൗകര്യ വികസനത്തിന്റെയും നവസമൂഹ നിർമാണ ശ്രമത്തിന്റെയും അടിത്തറയിൽ കേരളം കുതിപ്പിലേക്കെന്ന് കൃത്യമായ സൂചന നൽകി നയപ്രഖ്യാപനം. കേരളത്തിന്റെ വളർച്ചയ്‌ക്ക് നിർണായകമാകുന്ന പല നേട്ടങ്ങളും എൽഡിഎഫ് ഭരണത്തിലുണ്ടായതാണ്. ഇത് വികസന ക്ഷേമ രംഗങ്ങളിൽ ഉണ്ടാക്കാൻ പോകുന്ന കുതിച്ചുചാട്ടത്തിന്റെ നേട്ടം പൂർണമായും ജനങ്ങൾക്ക് ലഭിക്കുന്നതിനുള്ള പരിപാടികളാണ് പതിനഞ്ചാം നിയമസഭയുടെ പതിനാറാം സമ്മേളനാരംഭത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കറുടെ നയപ്രഖ്യാപന പ്രസംഗത്തിലൂടെ സർക്കാർ വ്യക്തമാക്കുന്നത്.
ഭരണഘടനാ മൂല്യങ്ങളോടും ദേശീയ പ്രസ്ഥാനത്തിന്റെ ധാർമികതകളായ ജനാധിപത്യം, മതനിരപേക്ഷത, ഫെഡറലിസം, സോഷ്യലിസം എന്നിവയോട് തന്റെ സർക്കാരിന് ആഴത്തിലുള്ള പ്രതിബദ്ധതയുണ്ട്. ഭരണഘടനയുടെ അടിസ്ഥാനഘടനയായ ഇൗ മൂല്യങ്ങൾ സംരക്ഷിക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും തന്റെ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും ഗവർണർ പറഞ്ഞു.

വർഗീയ കലാപങ്ങൾ ഉണ്ടായില്ലെന്ന് മാത്രമല്ല രാജ്യത്തെ ഏറ്റവും സമാധാനപൂർണമായ അന്തരീക്ഷമുള്ള സംസ്ഥാനം എന്ന ഖ്യാതിയും നേടി. ബഹുജന സഹകരണത്തിലുള്ള പൊലീസിങ്ങിലൂടെയുള്ള നേട്ടമാണിത്. വ്യവസായ നിക്ഷേപം, വിനോദ സഞ്ചാരം, ഉന്നത വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിൽ വളർച്ച നേടാൻ ഇൗ അന്തരീക്ഷം സഹായിക്കുന്നു.
കേന്ദ്രസർക്കാർ രാഷ്‌ട്രീയ പകയോടെ അർഹമായ വിഹിതം നിഷേധിക്കുമ്പോൾ തദ്ദേശ ഭരണം ആർക്കെന്ന് നോക്കാതെ അർഹമായ 28 ശതമാനം തുകയും നൽകി. സംസ്ഥാനത്തിന്റെ പൊതുനീതിക്കായി കേന്ദ്രത്തിന്റെ മുന്നിൽ അതിജീവന പോരാട്ടം നടത്തുമ്പോഴും തനത് വരുമാനം വർധിപ്പിച്ചും അത് സമതുലിതമായി വിതരണം ചെയ്‌തുമാണ് മുന്നോട്ടുപോകുന്നത്. ഭരണഘടനാമൂല്യങ്ങളുടെ അടിസ്ഥാനമായ ജനാധിപത്യവും മതനിരപേക്ഷതയും ഫെഡറലിസവും ഉറപ്പുവരുത്തുമെന്നത് വെറുംവാക്കല്ലെന്ന് തെളിയിക്കുകയാണ്.

വിഴിഞ്ഞം തുറമുഖത്തിന്റെയും ദേശീയപാതയുടെയും തീര, മലയോരപാതകളുടെയും വ്യവസായ ഇടനാഴികളുടെയും ഗുണഫലം വരാനിരിക്കുന്നു. സാഹചര്യത്തെ എങ്ങനെ അവസരമാക്കാമെന്ന ചിന്തയാണ് "സില്‍വര്‍ ഇക്കോണമി’ വ്യക്തമാക്കുന്നത്. സാമ്പത്തിക പ്രയാസങ്ങളുണ്ടാകുന്നത് ധൂർത്ത് മൂലമാണെന്ന പ്രതിപക്ഷത്തിന്റെയും ചില മാധ്യമങ്ങളുടെയും ആക്ഷേപത്തിനുള്ള മറുപടിയും സിഎജി റിപ്പോർട്ട് ഉദ്ധരിച്ച് നയപ്രഖ്യാപനത്തിലുണ്ട്.
ജനങ്ങൾക്കാണ് പ്രഥമസ്ഥാനം എന്ന് തെളിയിച്ച്, നൽകിയ വാഗ്‌ദാനങ്ങൾ കൃത്യമായി നടപ്പാക്കുന്നു. അവ ഏതെല്ലാമാണെന്ന് പ്രോഗ്രസ് കാർഡിലൂടെ ജനത്തെ അറിയിക്കുന്ന ചരിത്രപരമായ മാതൃകയും സൃഷ്‌ടിച്ച സർക്കാരാണിത്.










0 comments