2015ൽ യുഡിഎഫ് കാലത്ത് ഒപിയിലെത്തിയത് എട്ടുകോടി പേർ മാത്രം , 2025ൽ എൽഡിഎഫ് കാലത്ത് സർക്കാർ ആശുപത്രികളെ ആശ്രയിച്ചത് 13 കോടി പേർ
print edition ചികിത്സയും മരുന്നുമുണ്ട് ഇവിടെ ; യുഡിഎഫിന്റെ ഇരുണ്ടകാലമല്ലിത്


വൈഷ്‌ണവ് ബാബു
Published on Feb 21, 2026, 02:37 AM | 1 min read
തിരുവനന്തപുരം
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ചികിത്സതേടിയെത്തുന്നവരുടെ എണ്ണത്തിൽ സർവകാല റെക്കോർഡ്. യുഡിഎഫ് ഭരണകാലത്ത് തകർന്നുതരിപ്പണമായ പൊതുജനാരോഗ്യ മേഖലയെ അത്യാധുനിക സൗകര്യങ്ങളോടെയും ഉന്നത നിലവാരമുള്ള ചികിത്സയിലൂടെയുമാണ് എൽഡിഎഫ് സർക്കാർ ഇൗ നേട്ടത്തിലെത്തിച്ചത്.
2025–ൽ സംസ്ഥാനത്ത് 12.63 കോടി പേരാണ് സർക്കാർ ആശുപത്രികളിലെ ഒപിയിലെത്തിയത്. 12.76 ലക്ഷം പേർക്ക് കിടത്തിച്ചികിത്സയും 2.47 ലക്ഷം പ്രധാന ശസ്ത്രക്രിയകളും പൂർത്തിയാക്കി. യുഡിഎഫ് അധികാരത്തിലിരുന്ന 2015ൽ വെറും എട്ടുകോടി പേർക്കാണ് ഒപി ചികിത്സ നൽകാനായത്. അന്ന് രോഗികൾ കുറവായതുകൊണ്ടല്ല, മറിച്ച് സർക്കാർ ആശുപത്രികൾ ചികിത്സാ സൗകര്യങ്ങളില്ലാതെ നശിച്ചതുകൊണ്ടായിരുന്നു ഈ കുറവ്. ഡോക്ടർമാരുടെ തസ്തികകൾ നികത്താതെയും അടിസ്ഥാന സൗകര്യം ഒരുക്കാതെയും പൊതുജനാരോഗ്യ മേഖലയെ യുഡിഎഫ് സർക്കാർ തളച്ചിട്ടു. അന്ന് ആശുപത്രി കെട്ടിടങ്ങൾ തകർന്നുവീഴാറായ നിലയിലും മരുന്നുകൾക്കും ഡോക്ടർമാർക്കും കടുത്ത ക്ഷാമവുമായിരുന്നു. ചികിത്സയ്ക്കായി എത്തുന്ന സാധാരണക്കാരൻ വൻതുക കൈക്കൂലി നൽകേണ്ടി വരുന്നതും ഒടുവിൽ നിവൃത്തിയില്ലാതെ സ്വകാര്യ ആശുപത്രികളുടെ ചൂഷണത്തിന് ഇരയാകേണ്ടി വരുന്നതുമായ ഗതികേടിലായി.

എൽഡിഎഫ് സർക്കാർ അധികാരമേറ്റതോടെ ഇൗ ദുരവസ്ഥ മാറി. നൂതനമായ ഉപകരണം, വിപുലമായ ലാബ് സൗകര്യം, സൗജന്യ മരുന്നുകളുടെ ലഭ്യത എന്നിവ ഉറപ്പാക്കി സർക്കാർ ആശുപത്രികളെ വികസനത്തിന്റെ മാതൃകകളാക്കി. മികച്ച ചികിത്സ ഉറപ്പാക്കാൻ തസ്തിക സൃഷ്ടിച്ച് ഡോക്ടർമാരുടെയും നഴ്സുമാരുടെയും കുറവ് പരിഹരിച്ചത് വലിയ മാറ്റങ്ങൾക്ക് വഴിവെച്ചു. സ്വകാര്യ ആശുപത്രികളോട് കിടപിടിക്കുന്ന സേവനം സർക്കാർ ചെലവിൽ ലഭ്യമായതോടെ വിശ്വസ്തമായ അഭയകേന്ദ്രമായി പൊതുജനാരോഗ്യ സംവിധാനം മാറി.










0 comments