കുട്ടനാട്ടിൽ വെള്ളമിറങ്ങുന്നു; മഴയ്ക്ക് നേരിയ ആശ്വാസം, ജനങ്ങൾ ക്യാമ്പുകളിൽ തന്നെ

കുട്ടനാട്ടിൽ റോഡിൽ രൂപപ്പെട്ട വെള്ളക്കെട്ട്
ആലപ്പുഴ: സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ചയായി പെയ്യുന്ന കനത്ത മഴയ്ക്ക് നേരിയ ആശ്വാസം. കുട്ടനാട്ടിൽ പലപ്രദേശങ്ങളിൽ വെള്ളക്കെട്ട് നിലനിൽക്കുന്നുണ്ടെങ്കിലും ചെറിയ തോതിൽ വെള്ളമിറങ്ങുന്നത് ആശ്വാസമായിട്ടുണ്ട്. ഒരാഴ്ചയായി കേരളത്തിൽ പെയ്ത കനത്ത മഴയിൽ കുട്ടനാടായിരുന്നു യഥാർഥ ഇരയായി മാറിയത്.
പമ്പയും മണിമലയാറും ഒഴുക്കുന്ന വെള്ളം കുട്ടനാടിനെ മുക്കുകയായിരുന്നു. പലരുടേയും വീടിന്റെ പകുതിയോളം വരെ വെള്ളമെത്തി കെട്ടിനിൽക്കുന്നു. മറ്റ് പ്രദേശങ്ങളിൽ നിന്നും വ്യത്യസ്തമായി റോഡേതാണ് പുഴയേതാണ് കായലേതാണെന്ന് തിരിച്ചറിയാത്ത അവസ്ഥയിലായി കാര്യങ്ങൾ.
ഇന്നലെ മുതൽ കിഴക്കൻ വെള്ളത്തിൻറെ വരവ് കുറഞ്ഞതിനാൽ നദികളിലെ ജലനിരപ്പും ഇന്ന് വൈകിട്ടോടെ കാര്യമായി കുറയും എന്നാണ് ജല വിഭവ വകുപ്പിന്റെ കണക്കുകൂട്ടൽ. വെള്ളം കയറിയ മേഖലകളിൽ നിന്ന് വെള്ളമിറങ്ങി തുടങ്ങിയിട്ടുണ്ടെങ്കിലും വീടുകളിൽ നിന്ന് പൂർണമായും വെള്ളമിറങ്ങാത്തതിനാൽ ജനങ്ങൾ ദുരിതാശ്വാസക്യാമ്പുകളിൽ തന്നെ തുടരുകയാണ്.
പൂർണമായും കുട്ടനാട്ടിൽ വെള്ളമിറങ്ങി ജനജീവിതം പഴയപടിയാകാൻ കുറഞ്ഞത് ഒരാഴ്ചയെങ്കിലും മഴ പെയ്യാതെ തുടരണമെന്നാണ് വിലയിരുത്തൽ. 132 ക്യാമ്പുകളിലായി 19,000 പേർ ഇപ്പോഴും തുടരുന്നുണ്ടെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ കണക്ക്. കാർത്തികപ്പള്ളി താലൂക്കിലെയും കുട്ടനാട് താലൂക്കിലെയും ക്യാമ്പുകളിൽ ആണ് ഏറ്റവും കൂടുതൽ ആളുകളുള്ളത്.









0 comments