print edition പറപറക്കും ‘ചീരു' രുചി; കുട്ടനാടൻ താറാവിറച്ചി ഇനി ബ്രാൻഡഡ്

ഗോകുൽ ഗോപി
Published on Apr 29, 2026, 12:01 AM | 1 min read
ആലപ്പുഴ: കുട്ടനാടൻ താറാവിറച്ചിയുടെ രുചി ഇനി കുടുംബശ്രീയുടെ കരുത്തിൽ ബ്രാൻഡഡ് ഉൽപ്പന്നമായി ലോകവിപണിയിലേക്ക്. കുടുംബശ്രീ ജില്ലാ മിഷൻ ‘ചീരു’ എന്ന പേരിലാണ് താറാവിറച്ചി വിപണിയിലെത്തിക്കുന്നത്.
പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് ആഗോള വിപണി കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ചുവടുവയ്‌പ്. ആലപ്പുഴയിൽ നടന്ന സരസ് മേളയുടെ ഭാഗ്യചിഹ്നമായിരുന്നു ‘ചീരു’. ഈ പേരിന്റെ ജനപ്രീതി കണക്കിലെടുത്താണ് ഔദ്യോഗിക ബ്രാൻഡിനും നൽകിയത്. ആലപ്പുഴയിൽ മാത്രം ലഭ്യമായിരുന്ന ഗുണമേന്മയേറിയ താറാവിറച്ചി, പ്രത്യേക പാക്കേജിങ്ങിലൂടെ സംസ്ഥാനത്തുടനീളം ലഭ്യമാക്കാനാണ് ജില്ലാ മിഷൻ ലക്ഷ്യമിടുന്നത്.
കുട്ടനാട് വെളിയനാട് ബ്ലോക്കിലെ നീലംപേരൂരിലാണ് പദ്ധതിയുടെ ആദ്യഘട്ടം ആരംഭിക്കുന്നത്. തുടർന്ന് മറ്റ് ബ്ലോക്കിലേക്കും വ്യാപിപ്പിക്കും. അഞ്ച് പേരടങ്ങുന്ന പ്രൊഡ്യൂസർ ഗ്രൂപ്പുകൾ വഴിയാണ് ഉൽപ്പാദനവും വിതരണവും. ആധുനിക പാക്കിങ് സൗകര്യങ്ങളും കുടുംബശ്രീയുടെ ലോഗോയോടു കൂടിയ പ്രത്യേക കവറുകളും തയ്യാറാക്കി. തുടക്കത്തിൽ ഫ്രഷ് ഇറച്ചി മാത്രമാണ് വിൽപ്പനയ്ക്ക് എത്തിക്കുന്നത്. 900, 500ഗ്രാം വീതം പാക്കറ്റുകളായിട്ടായിരിക്കും വിപണിയിൽ ലഭിക്കുക.
അടുത്ത ഘട്ടങ്ങളിൽ ദൂരസ്ഥലങ്ങളിലേക്ക് എത്തിക്കാൻ ശീതീകരണ സംവിധാനങ്ങൾ ഏർപ്പെടുത്തും. താറാവിറച്ചി ഉപയോഗിച്ച് ‘റെഡി ടു ഈറ്റ്’ വിഭവങ്ങളും വിപണിയിലെത്തിക്കാൻ പദ്ധതിയുണ്ട്.










0 comments