print edition കുംഭമേള വൈറൽ താരത്തിന്റെ വിവാഹം; ഫർമാൻഖാന്റെ അറസ്റ്റ് തടഞ്ഞത് നീട്ടി

കൊച്ചി : കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട കേസിൽ പങ്കാളി ഫർമാൻ ഖാന്റെ അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് ഹൈക്കോടതി നീട്ടി. മെയ് 20 വരെയാണ് അറസ്റ്റ് തടഞ്ഞത്. ഫർമാനും പെൺകുട്ടിയുംചേർന്ന് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ഉത്തരവ്.
വിവാഹസമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന ദേശീയ പട്ടികവർഗ കമീഷന്റെ കണ്ടെത്തലിനെത്തുടർന്ന് മധ്യപ്രദേശ് പൊലീസ് ഫർമാനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു.
മാർച്ച് 11-ന് തിരുവനന്തപുരം അരുമാനൂർ ശ്രീനൈനാർ ദേവക്ഷേത്രത്തിലായിരുന്നു ഇവരുടെ വിവാഹം. വിവാഹസമയത്ത് പെൺകുട്ടിക്ക് 16 വയസ്സും രണ്ടുമാസവും മാത്രമായിരുന്നുവെന്നാണ് ദേശീയ പട്ടികവർഗ കമീഷന്റെ റിപ്പോർട്ട്. 2009 ഡിസംബർ 30നാണ് പെൺകുട്ടി ജനിച്ചതെന്ന് മധ്യപ്രദേശിലെ ആശുപത്രിരേഖകൾ വ്യക്തമാക്കുന്നു.
വിവാഹത്തിനായി വ്യാജ ജനനസർട്ടിഫിക്കറ്റ് നിർമിച്ചതായും കമീഷൻ പറയുന്നു.
സംഭവത്തിൽ വിശദീകരണം തേടി കേരള, മധ്യപ്രദേശ് ഡിജിപിമാരോട് ഡൽഹിയിൽ ഹാജരാകാൻ കമീഷൻ നിർദേശം നൽകി. കേസിൽ മധ്യപ്രദേശ് പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കെയാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
ആധാർകാർഡ് വ്യാജമല്ലെന്ന് പൊലീസ്
തിരുവനന്തപുരം : വിവാഹത്തിൽ ഒരു വീഴ്ചയും കേരള പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് പൊലീസ് റിപ്പോർട്ട്. പെൺകുട്ടി ഹാജരാക്കിയ ആധാർ കാർഡ് വ്യാജമല്ലെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. യുഐഡിഎഐ വെബ്സൈറ്റിൽ പരിശോധിച്ച് ഉറപ്പുവരുത്തിയെന്നും പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിന് തിരുവനന്തപുരം റൂറൽ എസ്‌പി ജുവനപുടി മഹേഷ് നൽകിയ റിപ്പോർട്ടിൽ പറയുന്നു.പെൺകുട്ടി നൽകിയ ആധാർ നമ്പറാണ് ജനന സർട്ടിഫിക്കറ്റിലുമുള്ളത്. എന്നാൽ ജനന സർട്ടിഫിക്കറ്റ് സ്ഥിരീകരിക്കാൻ സംവിധാനമില്ല. ഈ മാസം 22ന് ദേശീയ പട്ടികവർഗ കമീഷന് മുമ്പിൽ ഡിജിപിയോട് ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്. കമീഷന് ഡിജിപി റിപ്പോർട്ട് സമർപ്പിക്കും.










0 comments