മധ്യപ്രദേശ് കോടതിയെ സമീപിക്കാം
print edition കുംഭമേള വെെറൽ താരത്തിന്റെ വിവാഹം: അറസ്‌റ്റ് 29 വരെ തടഞ്ഞു

കുംഭമേള വെെറൽ താരവും ഭർത്താവ് മൊഹമ്മദ് ഫർമാനും
കൊച്ചി : മിശ്രവിവാഹിതരായ കുംഭമേള വെെറൽ താരവും ഭർത്താവ് മൊഹമ്മദ് ഫർമാനും സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ, അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല സംരക്ഷണം ഹെെക്കോടതി 29 വരെ നീട്ടി. മൊണാലിസയുടെ അച്ഛൻ നൽകിയ പരാതിയിൽ മധ്യപ്രദേശ് പൊലീസ് എടുത്ത കേസിൽ മുൻകൂർ ജാമ്യത്തിനായി മധ്യപ്രദേശ് കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഹർജിക്കാരോട് വാക്കാൽ നിർദേശിച്ചു. യുവതിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും മകളെ തട്ടിക്കൊണ്ടുപോയതാണെന്നും ആരോപിച്ച് അച്ഛൻ നൽകിയ പരാതിയിലാണ് ഫർമാനെതിരെ മധ്യപ്രദേശ് പൊലീസ് കേസെടുത്തത്.
എന്നാൽ, മധ്യപ്രദേശ് പൊലീസ് എടുത്ത കേസിൽ കേരള ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കില്ലെന്ന് മധ്യപ്രദേശ് സർക്കാരിനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ വാദിച്ചു. എന്തുകൊണ്ട് കേരള ഹെെക്കോടതിയെ സമീപിച്ചെന്ന് ഹർജിയിൽ വ്യക്തമാക്കിയിട്ടില്ലെന്നും ബോധിപ്പിച്ചു. വ്യാജരേഖകളുണ്ടാക്കി പൊലീസ് വേട്ടയാടുന്നുവെന്ന് കാണിച്ച് യുവതിയും ഭർത്താവും മധ്യപ്രദേശ് ഹെെക്കോടതിയിൽ മറ്റൊരു ഹർജി നൽകിയിട്ടുണ്ടെന്നും വാദിച്ചു. എന്നാൽ, കേസിൽ എഫ്ഐആർ പോലും നൽകാൻ മധ്യപ്രദേശ് പൊലീസ് തയ്യാറായിട്ടില്ലെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ വാദിച്ചു. കേസ് മെയ് 29-ലേക്ക് മാറ്റി.
യുവതിയും ഫർമാനും മാർച്ച് 11 ന് കേരളത്തിലാണ് വിവാഹിതരായത്. തുടർന്ന് മധ്യപ്രദേശ് പൊലീസ് ഭർത്താവിനെ ക്രിമിനൽ കേസിൽ കുടുക്കി അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് ഹെെക്കോടതിയെ സമീപിച്ചത്. പ്രായപൂർത്തി തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതമാണ് പരാതി നൽകിയിരുന്നത്.
റിപ്പോർട്ട് ഹാജരാക്കാതെ മധ്യപ്രദേശ് പൊലീസ്
കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം നടന്നതിനെതിരെ നൽകിയ കേസിൽ കോടതിയിൽ റിപ്പോർട്ട് നൽകാതെ മധ്യപ്രദേശ് പൊലീസ്. തിരുവനന്തപുരം പോക്‌സോ കോടതിയാണ് കേസ് പരിഗണിക്കുന്നത്. പെൺകുട്ടിയെ വിവാഹംചെയ്ത മുഹമ്മദ് ഫർമാൻ ഖാൻ അടക്കമുള്ളവർക്കെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്‌തോയെന്ന വിവരമടങ്ങിയ റിപ്പോർട്ടാണ് തിരുവനന്തപുരം പോക്‌സോ കോടതി മധ്യപ്രദേശ് പൊലീസിനോട് ചോദിച്ചിരുന്നത്. പെൺകുട്ടിക്ക് വിവാഹവേളയിൽ 18 വയസ്സ് പൂർത്തിയായിരുന്നില്ലെന്ന് ആരോപിച്ച് നെയ്യാറ്റിൻകര നാഗരാജാണ് ഹർജി നൽകിയത്. മധ്യപ്രദേശ് പൊലീസ് വേട്ടയാടുന്നുവെന്ന് ആരോപിച്ച് മൊണാലിസയും ഭർത്താവും മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. തനിക്ക് പ്രായപൂർത്തിയായില്ലെന്ന് തെളിയിക്കാൻ വ്യാജ ജനന സർട്ടിഫിക്കറ്റടക്കം നിർമിച്ചുവെന്നും അവ റദ്ദാക്കണമെന്നും ദന്പതികൾ ഹർജിയിൽ ആവശ്യപ്പെട്ടു. ഭർത്താവിനെ ക്രിമിനൽ കേസിൽ കുടുക്കി അറസ്റ്റ്‌ചെയ്യാൻ ശ്രമിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.










0 comments