print edition സ്വപ്‌നവളയം കെഎസ്‌ആർടിസിയിലൂടെ

സുപ്രിയ സുധാകർ
Published on Mar 18, 2026, 12:00 AM | 1 min read
കണ്ണൂർ : വളഞ്ഞും പുളഞ്ഞുമുള്ള റോഡിൽ നീട്ടിയൊരു ഹോൺ മുഴക്കി സൗമ്യ കെഎസ്ആർടിസി ബസിന്റെ വളയം തിരിച്ചു. സൗമ്യയെ സ്വപ്‌നസാക്ഷാൽക്കാരത്തിലേക്ക് കൈപിടിച്ചു നടത്തിയത് പയ്യന്നൂരിലെ കെഎസ്‌ആർടിസി ഡ്രൈവിങ് സ്‌കൂളാണ്. കാർ ഡ്രൈവിങ് ലൈസൻസ് കൈയിൽ കിട്ടിയപ്പോൾ മനസിൽ കുറിച്ചതാണ് ഹെവി ലൈസൻസ് നേടണമെന്ന ആഗ്രഹം. 13 വർഷത്തിനിപ്പുറം കെഎസ്‌ആർടിസി പയ്യന്നൂർ ഡിപ്പോയിൽ ഡ്രൈവിങ് സ്‌കൂൾ തുടങ്ങിയതോടെ സ്വപ്‌നത്തിലേക്കുള്ള ദൂരം കുറഞ്ഞു. കെഎസ്‌ആർടിസി ഡ്രൈവിങ് സ്‌കൂളിൽനിന്നും ഹെവി ലൈസൻസ് നേടിയ ആദ്യവനിതയാണ് മുത്തത്തി ചിന്മയത്തിലെ 39കാരി സൗമ്യ.
ഒരുവർഷം തികയുന്ന പയ്യന്നൂർ കെഎസ്‌ആർടിസി ഡ്രൈവിങ് സ്‌കൂളിൽ നിന്ന് ഏഴ് ബാച്ചിലായി 104 പേർ ഹെവി ലൈസൻസ് നേടി. 60 പേർ കാറിന്റെയും 30 പേർ ടൂവീലറിന്റെയും ലൈസൻസാണ് സ്വന്തമാക്കിയത്. പയ്യന്നൂർ ഡിപ്പോയിൽ തന്നയാണ് ടി, എച്ച്, എട്ട് ട്രാക്കുകൾ. രണ്ട് തിയറി ക്ലാസും 28 പ്രാക്ടിക്കൽ ക്ലാസുമാണ് ബസിനും കാറിനും. ആർടിഒ ഉദ്യോഗസ്ഥർ, ഡോക്ടർമാർ, അഗ്‌നി രക്ഷ ഉദ്യോഗസ്ഥർ, കെഎസ്‌ആർടിസി ഉദ്യോഗസ്ഥർ എന്നിവർ തിയറി ക്ലാസ് നയിക്കും. കാർ, ബസ് എന്നിവ പഠിക്കാൻ 9,000 രൂപയാണ് ഫീസ്. എസ്‌സി, എസ്‌ടി, ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്ക് 7,200 രൂപ. കെഎസ്‌ആർടിസി ജീവനക്കാർക്ക് അഞ്ച് ശതമാനം ഇളവുണ്ട്. ടുവീലറും ഫോർവീലറും പഠിക്കാൻ 11,000 രൂപയും ടൂവീലറിന് മാത്രമായി 3,500 രൂപയുമാണ്.











0 comments