അവയവദാന ഉപകരണങ്ങളും സേവനങ്ങളും വേഗത്തിലെത്തിക്കൽ ; സ്ഥിരം ലോജിസ്‌റ്റിക്‌സ് സംവിധാനം ഒരുക്കാൻ കെ സോട്ടോ

കൊച്ചി
അവയവദാനത്തിനുള്ള ഉപകരണങ്ങളും സേവനങ്ങളും വേഗത്തിലെത്തിക്കാനുള്ള ലോജിസ്റ്റിക്സ് സംവിധാനം ഒരുക്കാൻ കേരള സ്‌റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷൻ (കെ സോട്ടോ). ഇതിനായി സഹകരണ സൊസൈറ്റികളുമായി ധാരണയുണ്ടാക്കും. ജില്ലാതല പട്ടികയിൽനിന്നാണ് ഇവരെ തെരഞ്ഞെടുക്കുക. ആദ്യഘട്ടം തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ നടപ്പാക്കും.
അവയവദാനവും അവയവമാറ്റവും സുഗമമാക്കാൻ കുറ്റമറ്റ ലോജിസ്‌റ്റിക്‌സ് സംവിധാനം ആവശ്യമാണ്. ദാതാവിൽനിന്ന് വേർപെടുത്തുന്ന ഹൃദയം നാലു മണിക്കൂറിനുള്ളിൽ സ്വീകർത്താവിലെത്തണം. അവയവം വേർപെടുത്താനും സ്വീകർത്താവിൽ വച്ചുപിടിപ്പിക്കാനും എംപാനൽ ചെയ്ത ഡോക്ടർമാർക്ക് യാത്രചെയ്യേണ്ടിവരും. ക്രോസ്-മാച്ച് സാമ്പിൾ യഥാസമയം ആശുപത്രികളിലും ലാബുകളിലും എത്തിക്കണം. ഒപ്പം ലൈസൻസ് വെരിഫിക്കേഷനുള്ള പരിശോധനാസംഘങ്ങളുടെ പോക്കുവരവിനും ലോജിസ്റ്റിക് സേവനം ഉപയോഗിക്കുമെന്ന് കെ സോട്ടോ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. നോബിൾ ഗ്രേഷ്യസ് പറഞ്ഞു. നിലവിലിത് ഡോക്ടർമാരോ ആശുപത്രികളോ സ്വന്തം നിലയ്‌ക്കാണ് ചെയ്യുന്നത്.
അവയവദാന ശിൽപ്പശാല, പരിശീലന പരിപാടിഎന്നിവ നടത്താനുള്ള സംഘങ്ങളുടെ യാത്രയ്‌ക്കും ഇത് പ്രയോജനപ്പെടുത്താനാകും. സംസ്ഥാന വ്യാപകമായി ലോജിസ്‌റ്റിക്‌സ് സേവനം നൽകുന്നതിന് ജൂലൈയിൽ താൽപ്പര്യപത്രം ക്ഷണിച്ചിരുന്നു. എന്നാൽ, മതിയായ പ്രതികരണം ലഭിച്ചില്ല. തുടർന്ന് സഹകരണ സംഘങ്ങളെ ഉൾപ്പെടുത്താൻ പുതിയ ടെൻഡർ നൽകിയത്.









0 comments