"ഷാഫിയോട് പറഞ്ഞു, ഇവനെ പ്രസിഡന്റാക്കിയാൽ പെൺകുട്ടികൾ ചൂഷണം ചെയ്യപ്പെടുമെന്ന്, പുച്ഛമായിരുന്നു മറുപടി"

എം എ ഷഹനാസ് (ഇടത്), ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും (വലത്)
തിരുവനന്തപുരം: കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ ലൈംഗികചൂഷണത്തെക്കുറിച്ച് ഷാഫി പറമ്പില്‍ എംപിക്ക് നേരത്തെ അറിവുണ്ടായിരുന്നു എന്ന് വനിതാ നേതാവിന്റെ വെളിപ്പെടുത്തൽ. കെപിസിസി സംസ്കാര സാഹിതി ജനറൽ സെക്രട്ടറി എം എ ഷഹനാസ് ആണ് മാങ്കൂട്ടത്തിലിന്റെ സ്വഭാവവൈകൃതം മൂടിവെച്ചതിൽ ഷാഫിയുടെ പങ്കിനെക്കുറിച്ച് തുറന്നുപറഞ്ഞത്. മാങ്കൂട്ടത്തിലിനെതിരെ മുൻപ് ആരോപണങ്ങളോ പരാതികളോ തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന ഷാഫിയുടെയും കോൺഗ്രസ് നേതാക്കളുടെയും വാദം ഇതോടെ പൊളിഞ്ഞുവീണു.
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി മാങ്കൂട്ടത്തിലിനെ നിയമിക്കരുതെന്ന് അന്ന് എംഎൽഎയായിരുന്ന ഷാഫിയോട് അപേക്ഷിച്ചിരുന്നതായി ഷഹനാസ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. പ്രസിഡന്റായിട്ട് ഇവനെ പോലെയുള്ള ആളുകൾ വരുമ്പോൾ നമ്മുടെയൊക്കെ പെൺകുട്ടികൾ ചൂഷണം ചെയ്യപ്പെടുമെന്ന് ഞാൻ അപേക്ഷിച്ചിട്ടുണ്ട്. ആ വാക്കിന് ഒരു വിലയും തന്നില്ല എന്ന് മാത്രമല്ല നിറഞ്ഞ പരിഹാസവും പുച്ഛവും ആയിരുന്നു ഉണ്ടായിരുന്നത്. - ഷഹനാസ് പറഞ്ഞു. തന്റെ കൈവശം ഈ പറഞ്ഞതിന് തെളിവുണ്ടെന്നും ഷഹനാസ് അറിയിച്ചു.
മാങ്കൂട്ടത്തിലിനെ ന്യായീകരിച്ചും അതിജീവിതയെ അധിക്ഷേപിച്ചും കോൺഗ്രസ് സൈബർസംഘം നടത്തുന്ന പ്രചാരണങ്ങൾക്കും ഷഹനാസ് മറുപടി നൽകി. വേട്ടപ്പട്ടികൾക്ക് ഒരു വിചാരമുണ്ട്, പെൺകുട്ടികളെ ചൂഷണം ചെയ്യുന്നത് പിടിക്കപ്പെട്ടാൽ പിന്നീട് അവരുടെ തന്ത്രം എന്താണെന്ന് വെച്ചാൽ ബാക്കിയുള്ള സ്ത്രീകളെ ചടങ്ങുകളിൽ വിളിക്കുക പരസ്യമായി കെട്ടിപ്പിടിക്കുക എന്നിട്ട് സ്വയം അങ്ങ് ആനന്ദിക്കുക. ഇരകൾക്കൊപ്പം ആണ് ഞാൻ എന്ന് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടപ്പോൾ കോൺഗ്രസിലെ ഒരുപാട് നേതാക്കന്മാർ എന്നെ ചോദ്യം ചെയ്തു. എന്റെ പക്ഷം എന്നും സ്ത്രീപക്ഷം തന്നെയാണ്. അത് നിങ്ങൾ ചുറ്റിനും കൂടി നിന്ന് എന്നെ ആക്രമിച്ചാൽ പോലും. ഇന്ന് സോഷ്യൽ മീഡിയയിൽ ഇരകൾ എന്നു പറഞ്ഞു വരുന്ന മുഴുവൻ സ്ത്രീകളെയും അപമാനിച്ചു കൊണ്ടിരിക്കുന്നത് ഒരു ക്രിമിനൽ ആയിട്ടുള്ള വ്യക്തിക്ക് വേണ്ടിയിട്ടാണ് എന്ന് നിങ്ങൾ മനസ്സിലാക്കണം. ഇന്നും പാർട്ടിയിൽ നിന്ന് പുറത്താക്കിയ രാഹുൽ മാങ്കൂട്ടത്തിൽ നിർദ്ദേശിച്ച സ്ഥാനാർഥികൾ കേരളത്തിന്റെ പലസ്ഥലങ്ങളിലും മത്സരിക്കുന്നുണ്ട് എന്ന ഗതികേട് കൂടി മനസ്സിലാക്കേണ്ടത് നമ്മൾ ഓരോരുത്തരുമാണ്. - ഷഹനാസ് പറഞ്ഞു.
കോൺഗ്രസിൽനിന്നും നേതാക്കളിൽനിന്നും തനിക്ക് നേരിട്ട ദുരനുഭവവും ഷഹനാസ് തുറന്നുപറഞ്ഞു. ഞാൻ വിശ്വസിക്കുന്ന പ്രവർത്തിക്കുന്ന എന്റെ കോൺഗ്രസ് പ്രസ്ഥാനം എന്നെ അപമാനിച്ചിട്ടേ ഉള്ളു. എന്നെ ചൂഷണം ചെയ്ത വേട്ടപ്പട്ടിയെ കോഴിക്കോട് കോൺഗ്രസിന്റെ പ്രധാന പരിപാടിയിൽ പങ്കെടുപ്പിക്കുകയും പിന്നീട് അതിന് എതിരെ ഞാൻ പ്രതികരിച്ചപ്പോൾ ഡിസിസി അധ്യക്ഷൻ ഡിസിസി സെക്രട്ടറിയെ ആ വേട്ടപ്പട്ടിയുടെ വക്കീൽ ആക്കി കൊടുക്കുകയും പിന്നീട് ഇപ്പോൾ ആ വക്കീലിനെ ഉദ്ധിഷ്ട കാര്യത്തിന് ഉപകാര സ്മരണ പോലെ ഡിസിസി ട്രഷറർ ആക്കുകയും ചെയ്ത ആളാണ്. എന്നിട്ടും ഇരയായ ആ ഡിസിസി ഓഫീസിൽ പോകുന്ന എന്റെ ഗതികേട് ഒന്ന് ആലോചിച്ചു നോക്കു. - ഷഹനാസ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.








0 comments