കോട്ടയം ഗവ. നഴ്‌സിങ് കോളേജിലെ ക്രൂരമായ റാഗിങ്; കുറ്റക്കാർക്കെതിരെ കർശനമായ നടപടി സ്വീകരിക്കും: വീണാ ജോർജ്

തിരുവനന്തപുരം: കോട്ടയത്ത് നഴ്സിങ് വിദ്യാർഥിയെ അതിക്രൂരമായ റാഗിങ്ങിന് ഇരയാക്കിയ വിദ്യാർഥികൾക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. സംഭവത്തിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് ചെയ്യാൻ സാധിക്കുന്നതെല്ലാം ചെയ്യും. ഡയറക്ട്രേറ്റ് ഓഫ് മെഡിക്കൽ എഡ്യുക്കേഷനിലെ സംഘം സംഭവ സ്ഥലത്തേക്ക് പോയിട്ടുണ്ട്. സീനിയർ വിദ്യാർഥികൾ ഒന്നാം വർഷ വിദ്യാർഥികളുടെ മുറിയിൽ കയറുമ്പോൾ അധികൃതരുടെ ശ്രദ്ദയിൽപ്പെട്ടിട്ടില്ലേ എന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
നഴ്സിങ് വിദ്യാർഥി നേരിട്ടത് അതിക്രൂരമായ റാഗിങ് ആണ്. സംഭവത്തിന്റെ ദൃശ്യങ്ങൾ കാണാൻ കഴിയുന്നതല്ലെന്നും റാഗിങ് നടത്തിയ വിദ്യാർഥികൾക്കെതിരെ ഡിഎംഇയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരമാവധി നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വിദ്യാർഥികളെ ഇപ്പോൾ സസ്പെൻഡ് ചെയതിട്ടുണ്ട്. വിദ്യാർഥികളെ കോളേജിൽ നിന്ന് പുറത്താക്കാനുള്ള നിയമപരമായ നടപടികൾക്ക് നിർദേശിച്ചിട്ടുണ്ട്. സംഭവത്തിൽ കേരളം ഒരുമിച്ചാണെന്നും തെറ്റ് ആര് ചെയ്താലും തെറ്റ് തന്നെയാണെന്നും ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.
കോട്ടയം മെഡിക്കൽ കോളേജിനോടനുബന്ധിച്ചുള്ള ഗവ. നഴ്‌സിങ് കോളേജിൽ ഒന്നാംവർഷ വിദ്യാർഥികൾക്കെതിരെ അതിക്രൂരമായ റാഗിങാണ് നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വിദ്യാർഥിയുടെ ശരീരത്തിൽ കോമ്പസ് കൊണ്ട് കുത്തി മുറിവേൽപ്പിച്ചു. പലതവണ കുത്തുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. വിദ്യാർഥികൾ വേദനിച്ച് നിലവിളിച്ചിട്ടും ഉപദ്രവം തുടർന്നു. വിദ്യാർഥികളുടെ കാലിലും മുറിവുകളിലും ലോഷൻ ഒഴിച്ചു. സ്വകാര്യ ഭാഗങ്ങളിലടക്കം മുറിവേൽപ്പിച്ചു. കൈയും കാലും കെട്ടിയിട്ടായിരുന്നു ക്രൂര മർദനം. നഗ്നരാക്കി നിർത്തുകയും കോമ്പസ് ഉപയോഗിച്ച് ശരീരത്തിൽ കുത്തി മുറിപ്പെടുത്തിയുമായിരുന്നു പീഡനം. നിലവിളിക്കുമ്പോൾ വായിൽ ക്രീമും കലാമിൻ ലോഷനും ഒഴിച്ചെന്നും വിദ്യാർഥികൾ പരാതിയിലും പറഞ്ഞിരുന്നു.
മൂന്നാം വർഷ വിദ്യാർഥികളായ മൂന്നിലവ് കീരിപ്ലാക്കൽ സാമുവേൽ(20), വയനാട് പുൽപ്പള്ളി ഞാവലത്ത് വീട്ടിൽ ജീവ(19), മലപ്പുറം മഞ്ചേരി പയ്യനാട് കച്ചേരിപ്പടി റിജിൽ ജിത്ത്(20), മലപ്പുറം വണ്ടൂർ കരുമാരപ്പറ്റ രാഹുൽ രാജ്(22), കോട്ടയം കോരുത്തോട് മടുക്ക നെടുങ്ങാട്ട് വിവേക്(21) എന്നിവരാണ് ഒന്നാം വർഷ വിദ്യാർഥികളെ ക്രൂരമായി ഉപദ്രവിച്ചത്. ഇവരെ കഴിഞ്ഞ ദിവസം ഏറ്റുമാനൂർ മുൻസിഫ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.









0 comments