കോതമംഗലത്തെ വിദ്യാർഥിനിയുടെ ആത്മഹത്യ; റമീസിന്റെ സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

kothamangalam student suicide

പ്രതി റമീസിന്റെ മാതാപിതാക്കളെ കസ്റ്റഡിയിലെടുത്തപ്പോള്‍

വെബ് ഡെസ്ക്

Published on Aug 18, 2025, 01:43 PM | 1 min read

കോതമംഗലം: കോതമംഗലത്ത് ടിടിസി വിദ്യാർഥിനി ജീവനൊടുക്കിയ കേസിൽ റിമാൻഡിലായ മുഖ്യപ്രതി റമീസിന്റെ സുഹൃത്തും പൊലീസ് പിടിയിൽ. പറവൂർ സ്വദേശി സഹദിനെ(24)യാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മാതാപിതാക്കളായ റഹിമിനെയും ഷെറിനേയും പ്രത്യേക അന്വേഷണസംഘം സേലത്തു നിന്നും കസ്റ്റഡിയിലെടുത്തിരുന്നു. തിങ്കൾ പുലർച്ചെ ആറിനാണ്‌ ഇരുവരെയും പൊലീസ്‌ കസ്റ്റഡിയിലെടുത്തത്‌. ഇതിനു പിന്നാലെയാണ് സഹദിനെയും പൊലീസ് പിടികൂടിയത്. ആത്മഹത്യാ പ്രേരണാ കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്‌. റമീസ് പിടിയിലായതിന്‌ പിന്നാലെ ഇവർ വീടുപൂട്ടി ഒളിവിൽ പോവുകയായിരുന്നു.


മൂവാറ്റുപുഴ ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. മാതാപിതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതോടെ റമീസിനെ അഞ്ചുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പും ചോദ്യം ചെയ്യലും നടത്തും. അന്വേഷണ പുരോഗതി അനുസരിച്ച് ഇവർക്കെതിരെ ആവശ്യമെങ്കിൽ വഞ്ചന കുറ്റം, ഗൂഢാലോചന ഉൾപ്പെടെയുള്ള കൂടുതൽ വകുപ്പുകൾ ചുമത്തും.


മരിച്ച വിദ്യാർഥിനിയുടെ കൂട്ടുകാരിയുടെ മൊഴിയുടെയും റമീസിന്റെ മൊബൈൽ ഫോണിൽ നിന്നു ലഭിച്ച വാട്സ്ആപ്പ് സന്ദേശങ്ങളുടെയും മറ്റ് വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്‌ കൂടുതൽ നടപടികളിലേക്ക് പ്രത്യേകം അന്വേഷണസംഘം കടക്കുന്നത്. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശത്തെ തുടർന്ന് മാതാപിതാക്കളെയും സുഹൃത്തിനെയും പിടികൂടാൻ കേസന്വേഷണം പൊലീസ് ഊർജിതമാക്കിയിരുന്നു. മൊബൈൽ ടവർ കേന്ദ്രമാക്കിയും, ഇവരുടെ അടുത്ത ബന്ധുക്കളുടെ വീടുകൾ കേന്ദ്രമാക്കിയുള്ള അന്വേഷണത്തിലാണ് പ്രതികൾ കസ്റ്റഡിയിൽ ആയത്.


യുവതിയുടെ ആത്മഹത്യാക്കുറിപ്പില്‍ റമീസിന്റെ മാതാപിതാക്കളെക്കുറിച്ചും സുഹൃത്തിനെക്കുറിച്ചും പരാമര്‍ശം ഉണ്ടായിരുന്നു. റമീസിനെതിരെ ആത്മഹത്യാ പ്രേരണ, ശാരീരിക ഉപദ്രവം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. റമീസ് യുവതിയെ മര്‍ദ്ദിച്ചതിന്റെ തെളിവുകള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്. ഇരുവരും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റില്‍ നിന്നാണ് തെളിവുകള്‍ ലഭിച്ചത്. ശനിയാഴ്‌ചയാണ്‌ യുവതി ആത്മഹത്യ ചെയ്തത്‌. വീട്ടിൽ നിന്ന്‌ പൊലീസ്‌ ആത്മഹത്യാ കുറിപ്പ്‌ കണ്ടെടുക്കയും ചെയ്തു. കുറിപ്പിൽ സുഹൃത്തും കുടുംബവും മതം മാറാൻ നിർബന്ധിച്ചുവെന്നും തന്നോട്‌ ക്രൂരത കാട്ടിയെന്നും പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home