print edition കൂത്തുപറമ്പ് രക്തസാക്ഷികൾക്ക് ഓർമപ്പൂക്കൾ

കണ്ണൂർ
കൂത്തുപറമ്പ് ധീര രക്തസാക്ഷികൾക്ക് നാടിന്റെ സ്‌മരണാഞ്ജലി. രാജീവന്റെയും മധുവിന്റെയും ബാബുവിന്റെയും ഷിബുലാലിന്റെയും റോഷന്റെയും പുഷ്‌പന്റെയും പോരാട്ടസ്‌മരണകളുമായി ആയിരങ്ങൾ ഒത്തുചേർന്നു. തകർക്കാനാകാത്ത വീറുമായി സമരമുഖത്തണിനിരന്ന് വെടിയേറ്റുവീണ ധീരസഖാക്കളുടെ പിൻമുറക്കാർ അനീതിക്കും വർഗീയതയ്‌ക്കുമെതിരായി നിരന്തരം പോരാട്ടത്തിനിറങ്ങുമെന്ന് പ്രതിജ്ഞചെയ്‌തു. ആറ് സഖാക്കളും വെടിയേറ്റു വീണിടത്തുനിന്ന് കൊളുത്തിയ ദീപശിഖകൾക്കും ശുഭ്രപതാകകൾക്കും പിന്നിൽ അണിനിരന്ന്, വർഗീയ പിന്തിരിപ്പൻമാരുടെ കടന്നാക്രമണങ്ങൾക്കും വലതുപക്ഷ ശക്തികളുടെ കുടിലപ്രചാരണങ്ങൾക്കും മതനിരപേക്ഷ കേരളത്തെ വിട്ടുകൊടുക്കില്ലെന്ന് പ്രഖ്യാപിച്ചു.
സംസ്ഥാനത്തെങ്ങും അനുസ്‌മരണ പരിപാടികൾ സംഘടിപ്പിച്ചു. കൂത്തുപറന്പ് രക്തസാക്ഷി നഗറിൽ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ കമ്മിറ്റിയംഗം കെ ധനഞജ്‌യൻ അധ്യക്ഷനായി. ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്, സെക്രട്ടറി വി കെ സനോജ്, സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, പി ജയരാജൻ, വൽസൻ പനോളി, സരിൻ ശശി, മുഹമ്മദ് അഫ്‌സൽ, കെ അനുശ്രീ തുടങ്ങിയവർ സംസാരിച്ചു. രക്തസാക്ഷി കെ വി റോഷന്റെ അമ്മ നാരായണി, പുഷ്‌പന്റെ സഹോദരൻ പ്രകാശൻ, രക്തസാക്ഷി ധീരജിന്റെ അച്ഛൻ രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.
സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗങ്ങളായ പി കെ ശ്രീമതി പയ്യന്നൂരിലും കെ കെ ശൈലജ പാപ്പിനിശേരിയിലും സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് മുഴപ്പിലങ്ങാടും അനുസ്‌മരണ സമ്മേളനം ഉദ്‌ഘാടനംചെയ്‌തു.










0 comments