കൂത്താട്ടുകുളം നഗരസഭയിലെ യുഡിഎഫ് കള്ള പ്രചരണം; സിപിഐ എം പ്രവർത്തകർക്ക് ജാമ്യം

kala raju
കൂത്താട്ടുകുളം: കൂത്താട്ടുകുളം നഗരസഭയിലെ അവിശ്വാസ പ്രമേയ ദിവസം കൗൺസിലർ കലാ രാജുവുമായി ബന്ധപ്പെട്ട കേസിൽ നാല് സിപിഐ എം പ്രവർത്തകർക്ക് ജാമ്യം. സിപിഐ എം ചെള്ളയ്ക്കപ്പടി ബ്രാഞ്ച് സെക്രട്ടറി അരുൺ വിമോഹൻ, സജിത്ത് അബ്രാഹം, റിൻസ് വർഗീസ്, ടോണി ബേബി എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടാണ് ഇവരെ കൂത്താട്ടുകുളം പൊലിസ് അറസ്റ്റു ചെയ്തത്. വ്യാഴാഴ്ച ഇവരുടെ ജാമ്യ ഹർജി പരിഗണിച്ച മൂവാറ്റുപുഴ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. കൗൺസിലറെ തട്ടിക്കൊണ്ട് പോയെന്ന യുഡിഎഫിന്റെയും വലതു മാധ്യമങ്ങളുടെയും കള്ള പ്രചരണമാണ് കേസിനടിസ്ഥാനമെന്ന് സിപിഐ എം പറഞ്ഞു.
ഇന്നലെ കലാ രാജുവിന് കോൺഗ്രസ് നേതാക്കൾ സഹായ വാഗ്ദാനം നൽകിയെന്ന് അവർ പറയുന്ന വീഡിയോ പുറത്ത് വന്നിരുന്നു. തട്ടിക്കൊണ്ട് പോയി എന്ന് മാധ്യമങ്ങളും പൊലിസും ആരോപിക്കുന്ന സംഭവത്തിൽ സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. സഹകൗൺസിലർമാർക്കൊപ്പം സിപിഐ എം ഓഫീസിലെത്തിയ കല വളരെ സന്തോഷവതിയായാണ് സംസാരിക്കുന്നത് വീഡിയോയിൽ കാണാം.
യുഡിഎഫ് ആസൂത്രണം ചെയ്‌ത കുതിരക്കച്ചവടത്തിന്റെ ഭാഗമായുള്ള നാടകമാണ് കൂത്താട്ടുകുളത്ത് നടന്നതെന്ന് തെളിയുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കൗൺസിലർ കല രാജുവിന്റെ സാമ്പത്തികപ്രശ്‌നങ്ങൾ യുഡിഎഫ് മുതലെടുക്കുകയായിരുന്നു എന്ന് വീഡിയോയിൽ അവർ തന്നെ സമ്മതിക്കുന്നുണ്ട്. കൂറുമാറി യുഡിഎഫിന് വോട്ടുചെയ്താൽ വിവിധ ബാങ്കുകളിലെ സാമ്പത്തികബാധ്യത പരിഹരിക്കാമെന്ന് കോൺഗ്രസ് ഉറപ്പുനൽകിയെന്ന് കലതന്നെ പറയുന്നുമുണ്ട്.
പാർട്ടി നേതാക്കൾ തന്നെ മർദിച്ചുവെന്നം വസ്ത്രാക്ഷേപം നടത്താൻ ശ്രമിച്ചുവെന്നും ഭീഷണിപ്പെടുത്തിലെയന്നുമുൾപ്പെടെ തെറ്റായ നിരവധി ആരോപണങ്ങളും സിപിഐ എമ്മിനെതിരെ കല രാജു ഉന്നയിച്ചിരുന്നു. ഈ ആരോപണങ്ങളും വ്യാജമാണെന്ന് വീഡിയോയിൽ തെളിയുന്നുണ്ട്.
കലയുടെ തുറന്നു പറച്ചിലിലൂടെ പുറത്തു വന്ന കാര്യങ്ങൾ സിപിഐ എം ഏരിയ സെക്രട്ടറി പി ബി രതീഷ് തിങ്കളാഴ്ച വാർത്ത സമ്മേളനത്തിലൂടെ വിശദീകരിച്ചിരുന്നു. എംഎൽഎമാരായ മാത്യു കുഴൽനാടൻ, അനൂപ് ജേക്കബ്, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരാണ് അതിന് നേതൃത്വം നൽകിയത്.










0 comments