print edition പൊലീസ് അന്വേഷണത്തിൽ അനാസ്ഥ; ഉന്നതിയിലെ മൂപ്പനെ കാണാതായിട്ട് 18 നാൾ

മൂപ്പൻ മോഹൻദാസ്
കോന്നി: കൊക്കാത്തോട് കാട്ടാത്തി ഉന്നതിയിലെ മൂപ്പൻ മോഹൻദാസി(72) നെ കണ്ടെത്താനുള്ള പൊലീസിന്റെയും വനപാലകരുടെയും അന്വേഷണം പിന്നിട്ടത് 18 ദിവസം. ജൂൺ 27ന് പകൽ പതിനൊന്നോടെ ഉന്നതിയിൽനിന്നും വനവിഭവങ്ങൾ ശേഖരിക്കാൻ പോയ മോഹൻദാസിനെ കാണാതായെന്ന് കാട്ടി കുടുംബം കോന്നി പൊലീസിൽ പരാതി നൽകി. ദിവസങ്ങൾ കഴിഞ്ഞതോടെ പൊലീസ് അന്വേഷണത്തിന് താൽപ്പര്യം കാണിക്കുന്നില്ലെന്നാണ് ബന്ധുക്കളുടെ പരാതി.
മോഹൻദാസ് ബന്ധുവീട്ടിലേക്ക് പോയതാണെന്നാണ് ആദ്യം കരുതിയത്. തിരികെ എത്താതായതോടെ പൊലീസും വനപാലകരും ഡോഗ് സ്ക്വാഡും നാട്ടുകാരും ചേർന്ന് വനത്തിൽ തിരച്ചിൽ നടത്തിയെങ്കിലും -ഫലമുണ്ടായില്ല. തുടർന്നുള്ള ദിവസങ്ങളിൽ കോന്നി പൊലീസും കരിപ്പാൻതോട് ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരും ഉന്നതിയിലെ ആളുകളും ചേർന്ന് കൊക്കാത്തോട് വനമേഖലയിൽ തിരച്ചിൽ തുടർന്നിരുന്നു.
തുടക്കത്തിൽ സജീവമായിരുന്ന അന്വേഷണം പിന്നീട് പ്രഹസനമായി. എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കോന്നിയിൽ നിന്ന് ഇവിടെയെത്തി ഉച്ചകഴിഞ്ഞ് മടങ്ങുകയായിരുന്നു പതിവ്. എന്നാൽ പല ദിവസങ്ങളിലും പൊലീസുകാർ എത്താതായി. മഴ കാരണമാണെന്നായിരുന്നു വാദം. മഴ മാറിയിട്ടും അന്വേഷണം മുന്നോട്ട് നീങ്ങിയില്ല.
വനത്തിലെ വഴികളെക്കുറിച്ച് കൃത്യമായി അറിയാവുന്ന ആളാണ് മോഹൻദാസ്.
അയൽവാസിയായ സ്ത്രീ കോന്നി പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലുള്ള കേസിൽ വിചാരണ ആരംഭിക്കാൻ കോടതി സമൻസ് വന്ന ശേഷമാണ് മൂപ്പനെ കാണാതായതെന്നതും ദുരൂഹതയുളവാക്കുന്നുണ്ട്. കൈക്കൂലി വാങ്ങി പരിഹരിച്ച കേസ് പിന്നീട് മൂപ്പനോ പരാതിക്കാരിയോ അറിയാതെ ചാർജ് ചെയ്യുകയായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. പൊലീസിനെതിരെ ബന്ധുക്കൾ ആരോപണം ഉന്നയിച്ച ശേഷമാണ് അന്വേഷണത്തിൽ വീഴ്ച വരുത്തിയതെന്നും ആക്ഷേപമുണ്ട്.










0 comments