വയനാടിന് പിന്നാലെ കൊല്ലത്തും ഷിഗെല്ല സ്ഥിരീകരിച്ചു; രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേർക്ക് രോഗബാധ, അതീവ ജാഗ്രത

പ്രതീകാത്മക ചിത്രം
കൊല്ലം: വയനാടിന് പിന്നാലെ തെക്കൻ കേരളത്തിലും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കൊല്ലം ജില്ലയിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേർക്കാണ് രോഗബാധ കണ്ടെത്തിയത്. എട്ട് വയസ്സുകാരനായ ആൺകുട്ടിക്കും 12 വയസ്സുകാരിയായ പെൺകുട്ടിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ഇതിൽ രണ്ട് പേർ കൊല്ലം കോർപ്പറേഷൻ പരിധിയിലുള്ളവരാണ്. രോഗം സ്ഥിരീകരിച്ച വിവരം കൊല്ലം ജില്ലാ മെഡിക്കൽ ഓഫീസർ ഔദ്യോഗികമായി അറിയിച്ചു. രോഗബാധിതർ നിലവിൽ കൊല്ലം, തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രികളിൽ പ്രത്യേകം സജ്ജമാക്കിയ വാർഡുകളിൽ ചികിത്സയിലാണ്.
ഇവരുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. നേരത്തെ വയനാട് ജില്ലയിൽ എട്ട് കുട്ടികൾക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചിരുന്നു. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി വയനാട്ടിലെ നെന്മേനിയിൽ അധികൃതർ കടുത്ത ആൾക്കൂട്ട നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ നെന്മേനി, അമ്പലവയൽ, നൂൽപ്പുഴ ഗ്രാമപഞ്ചായത്തുകളിലെയും സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിലെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂൺ 14 വരെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
വയനാട് കോളിയാടി മാർ ബസേലിയോസ് എയുപി സ്കൂളിലെ വിദ്യാർഥികൾക്കാണ് അവിടെ രോഗബാധയുണ്ടായത്. ജില്ലയിൽ ഇതുവരെ 502 പേരിൽ ഷിഗെല്ല ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
വയനാട്ടിലെയും കൊല്ലത്തെയും പ്രത്യേക സാഹചര്യം ആരോഗ്യവകുപ്പ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു. വയനാട്ടിലെ ഷിഗെല്ല ബാധ രണ്ടാം ഘട്ടത്തിലേക്ക് കടന്നിട്ടില്ലെന്നും നിലവിലെ സാഹചര്യം പൂർണ്ണമായും നിയന്ത്രണവിധേയമാണെന്നും മന്ത്രി വ്യക്തമാക്കി.










0 comments