സംസ്ഥാനത്ത് വീണ്ടും അവയവദാനം; വാഹനാപകടത്തിൽ മരിച്ച ബിനുവിന്റെ അവയവങ്ങൾ ദാനം ചെയ്യും

ബിനു
കൊല്ലം: സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം. കൊല്ലം ചടയമംഗലം സ്വദേശി ബിനുവിന്റെ (42) അവയവങ്ങളാണ് ദാനം ചെയ്യുക. ഹൃദയം, കരൾ, വൃക്കകൾ, നേത്രപടലം എന്നീ അവയവങ്ങളാണ് ദാനം ചെയ്യുന്നതിലൂടെ അഞ്ചുപേർക്ക് പുതുജീവൻ നൽകും.
കഴിഞ്ഞ മാർച്ച് പത്തിനായിരുന്നു ബിനുവിന് വാഹനാപകടം സംഭവിച്ചത്. ബിനു സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിച്ചതിനെത്തുടർന്ന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില വഷളായതിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ മാർച്ച് 13-നാണ് ഡോക്ടർമാർ മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്.
തുടർന്ന്, ബന്ധുക്കൾ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു. കെ-സോട്ടോ (K-SOTO) വഴി അവയവങ്ങൾ ആവശ്യമുള്ള രോഗികളെ കണ്ടെത്തുകയും ദാന പ്രക്രിയ ആരംഭിക്കുകയും ചെയ്തു.
ഇദ്ദേഹത്തിന്റെ ഹൃദയം നാളെ രാവിലെ റോഡ് മാർഗ്ഗം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും. കരൾ തിരുവനന്തപുരം കിംസ് ആശുപത്രിയിലും, ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും, മറ്റൊരു വൃക്ക തിരുവനന്തപുരം കിംസ് ആശുപത്രിയിലുമാണ് മാറ്റിവെക്കുന്നത്. അവയവങ്ങൾ മാറ്റിവെക്കുന്ന പ്രക്രിയകൾ പൂർത്തിയാക്കി നാളെ രാവിലെ ഹൃദയം കോട്ടയത്തേക്ക് കൊണ്ടുപോകും.










0 comments