ad
Deshabhimani

print edition കുട്ടികളുടെ സ്‌ക്രീൻ ഉപയോഗം നിയന്ത്രിക്കാൻ നിയമം വേണം; ബാലാവകാശ കമീഷൻ

Australia Social media Ban

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Apr 24, 2026, 05:11 AM | 1 min read

തിരുവനന്തപുരം: കുട്ടികളിലെ അമിത സ്‌ക്രീൻ ഉപയോഗത്തിനെതിരെ കർശനമായ നിയമനിർമാണം നടത്താൻ സംസ്ഥാന ബാലാവകാശ കമീഷൻ ഉത്തരവ്‌. 18 വയസ്സുവരെയുള്ള കുട്ടികളുടെ മൊബൈൽ ഫോൺ, ഇന്റർനെറ്റ്, സമൂഹമാധ്യമ ഉപയോഗം നിയന്ത്രിക്കാനായി നിയമം നിർമിക്കാൻ പൊതുവിദ്യാഭ്യാസവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതലസമിതി രൂപീകരിക്കാൻ കമീഷൻ നിർദേശിച്ചു.


​കമീഷൻ ചെയർപേഴ്സൺ കെ വി മനോജ്കുമാർ, അംഗം ഷാജേഷ് ഭാസ്‌കർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റേതാണ്‌ സുപ്രധാന ഉത്തരവ്. വനിതാ– -ശിശു വികസനം, ആരോഗ്യം, നിയമം, ഐടി വകുപ്പ് സെക്രട്ടറിമാരും സംസ്ഥാന പൊലീസ് മേധാവിയും അംഗങ്ങളാകും.


കുട്ടികൾക്കുള്ള സമയപരിധിയും കമീഷൻ നിശ്ചയിച്ചു. രണ്ടുവയസ്സുവരെ വീഡിയോ കോൾ മാത്രം. അഞ്ചുവയസ്സുവരെ പരമാവധി ഒരുമണിക്കൂർ. 12 വയസ്സുവരെ സ്‌ക്രീൻ സമയം രണ്ടുമണിക്കൂറായി പരിമിതപ്പെടുത്തണം. 18 വയസ്സുവരെ പഠനാവശ്യങ്ങൾക്കല്ലാതെ മറ്റ് വിനോദങ്ങൾക്കായി പരമാവധി രണ്ടുമണിക്കൂർമാത്രം. ഡിജിറ്റൽ അഡിക്‌ഷനിൽനിന്ന് മോചിപ്പിക്കാൻ സ്‌കൂൾതലത്തിൽ വിപുലമായ പദ്ധതികൾ ആവിഷ്‌കരിക്കണം.


പാലക്കാട് കുമരനല്ലൂർ സ്‌കൂളിൽ ഫോൺ ഉപയോഗിച്ചത് ചോദ്യംചെയ്ത പ്രിൻസിപ്പലിനെതിരെ വിദ്യാർഥി വധഭീഷണി മുഴക്കിയ സംഭവത്തെത്തുടർന്ന് കമീഷൻ സ്വമേധയാ എടുത്ത കേസിലാണ് ഉത്തരവ്.​2026-–27 അധ്യയനവർഷംമുതൽ പൊതുവിദ്യാഭ്യാസവകുപ്പ്‌ ശുപാർശകൾ നടപ്പാക്കണമെന്നാണ്‌ നിർദേശം. നടപടി 30ദിവസത്തിനകം റിപ്പോർട്ട് ചെയ്യാനും ബന്ധപ്പെട്ട വകുപ്പ് മേധാവികളോട് ആവശ്യപ്പെട്ടു.


​​സ്‌കൂളുകളിലും 
നിയന്ത്രണം


ഒഴിവാക്കാനാകാത്ത സാഹചര്യത്തിൽ ഫോൺ കൊണ്ടുവരുന്ന കുട്ടി, രക്ഷിതാവിന്റെ അപേക്ഷസഹിതം ക്ലാസ്‌ ടീച്ചറെ ഏൽപ്പിക്കണം.​ നിർദേശങ്ങൾ ലംഘിച്ചാൽ ആദ്യഘട്ടത്തിൽ താക്കീത് നൽകും.

കുറ്റം ആവർത്തിച്ചാൽ ഫോൺ പിടിച്ചെടുത്ത് ഏഴുദിവസത്തിനുശേഷം രക്ഷിതാവിന് തിരികെ നൽകും. ​ബാഗ് പരിശോധനയോ ദേഹപരിശോധനയോ നടത്തുമ്പോൾ കുട്ടികളുടെ അന്തസ്സിന് ഭംഗംവരുത്തരുതെന്നും കമീഷൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home