വനിതാ കമീഷൻ അദാലത്തിൽ 53 പരാതികൾക്ക് തീർപ്പ്

തിരുവനന്തപുരം: കേരളാ പൊലീസിന്റെയും ദേശീയ വനിതാ കമീഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന അദാലത്തിൽ ലഭിച്ച 53 പരാതികൾ തീർപ്പാക്കി. പുതുതായി ലഭിച്ച നാലു പരാതികളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. തിരുവനന്തപുരത്ത് വനിത കമീഷൻ അംഗം ദലീന ഘോങ്ങ്ദൂപിൻ്റെ അദ്ധ്യക്ഷതയിലാണ് അദാലത്ത് നടന്നത്.
തങ്ങളുടെ അവകാശങ്ങൾ ഹനിക്കപ്പെടുന്ന ഏതവസരത്തിലും സ്ത്രീകൾക്ക് ദേശീയ വനിതാ കമീഷൻ മുൻപാകെ പരാതി സമർപ്പിക്കാമെന്ന് ദലീന ഘോങ്ങ്ദൂപ് പറഞ്ഞു. പരാതിക്കാരെ നേരിൽ കേൾക്കാനും അവ എത്രയും പെട്ടെന്ന് പരിഹരിക്കാനുമാണ് കമീഷൻ മഹിളാ ജൻ സുൻവാണി എന്ന പേരിൽ സംസ്ഥാനങ്ങളിൽ നേരിട്ട് അദാലത്തുകൾ നടത്താൻ തീരുമാനിച്ചതെന്നും അവർ പറഞ്ഞു.
വനിതാ ശാക്തീകരണത്തിന്റെ കാര്യത്തിൽ സംസ്ഥാനവും കേരള പൊലീസും രാജ്യത്തിന് തന്നെ മാതൃകയായ നിരവധി പദ്ധതികൾ നടപ്പാക്കിവരുകയാണെന്ന് പൊലീസ് ആസ്ഥാനത്തെ എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു. ചടങ്ങിൽ പരിശീലന വിഭാഗം ഐ ജി ഗുഗുലോത്ത് ലക്ഷ്മൺ, തിരുവനന്തപുരം റേഞ്ച് ഡിഐജിയും ജനമൈത്രി സുരക്ഷാ പദ്ധതിയുടെ സ്റ്റേറ്റ് നോഡൽ ഓഫീസറുമായ എസ് അജീത ബീഗം, സംസ്ഥാന വനിതാ കമീഷൻ അംഗം ഇന്ദിര രവീന്ദ്രൻ, മറ്റ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
2023 മുതൽ 2025 വരെയുള്ള കാലയളവിൽ തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം റൂറൽ, കൊല്ലം സിറ്റി, കൊല്ലം റൂറൽ, പത്തനംതിട്ട, കൊച്ചി സിറ്റി, കണ്ണൂർ സിറ്റി, കാസർകോട് എന്നിവിടങ്ങളിൽ ലഭിച്ച പരാതികളാണ് അദാലത്തിൽ പരിഗണിച്ചത്.










0 comments