print edition 767 സർക്കാർ സ്‌കൂളിൽ നൂറിൽ നൂറ്

തിരുവനന്തപുരം : എസ്‌എസ്‌എൽസി പരീക്ഷയിൽ സംസ്ഥാനത്തെ 1171ൽ 767 സർക്കാർ സ്‌കൂളുകളിൽ 100 ശതമാനം വിജയം. 1419ൽ 930 എയ്‌ഡഡ് സ്‌കൂളുകളിലും 469ൽ 408 അൺ എയ്‌ഡഡ് സ്‌കൂളുകളിലും മുഴുവൻ വിദ്യാർഥികളും ഉപരിപഠനയോഗ്യത നേടി. 2105 സ്‌കൂളുകളിലാണ് 100 ശതമാനം വിജയം. കഴിഞ്ഞ വർഷം സർക്കാർ– 814, എയ്‌ഡഡ്– 947, അൺഎയ്‌ഡഡ്– 432 എന്നിങ്ങനെയായിരുന്നു സമ്പൂർണ വിജയം.
കൂടുതൽ കുട്ടികളെ പരീക്ഷയ്‍ക്കിരുത്തി നൂറു ശതമാനം വിജയം നേടിയ സർക്കാർ സ്‍കൂൾ നടുവണ്ണൂർ ഗവ. എച്ച്എസ്എസാണ്, 600 വിദ്യാർഥികൾ. എയ്ഡഡ് സ്‍കൂളിൽ കോട്ടൂർ എകെഎൻഎച്ച്എസ്എസാണ് മുന്നിൽ, 1,356 വിദ്യാർഥികൾ. അൺഎയ്ഡഡിൽ 281 വിദ്യാർഥികളും വിജയിച്ച കടുംങ്ങത്തുകുണ്ട് ബിവൈകെ റെസിഡൻഷ്യൽ ഹൈസ്കൂളാണ് മുന്നിൽ.
വിജയ ശതമാനത്തിൽ മുന്നിലുള്ള ജില്ല പത്തനംതിട്ടയാണ്. കുറവ് തിരുവനന്തപുരത്തും.
വിദ്യാഭ്യാസ ജില്ല-യിൽ കുട്ടനാടാണ് മുന്നിൽ. പിറകിൽ തിരൂർ. ഫുൾ എ പ്ലസ് ശതമാനക്കണക്കിൽ കൊല്ലമാണ് മുന്നിൽ. കൂടുതൽ കുട്ടികൾ പരീക്ഷയെഴുതിയ കേന്ദ്രം മലപ്പുറം എടരിക്കോട് പികെഎംഎംഎച്ച്എസ്എസാണ്, 2030 കുട്ടികൾ. ഇതിൽ 2026 കുട്ടികൾ (99.08 ശതമാനം) വിജയിച്ചു. 152 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.
മുഴുവൻ എപ്ലസ് കുറഞ്ഞു
എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയവർ മുൻ വർഷത്തിന്റെ പകുതി മാത്രം. 2025ൽ 61,449 വിദ്യാർഥികൾക്ക് സമ്പൂർണ എ പ്ലസ് ലഭിച്ചെങ്കിൽ ഇത്തവണ 30,514 പേർക്ക് മാത്രമാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടാനായത്.
2024ൽ ഇത് 71,831 ആണ്. ഇക്കുറിയും എ പ്ലസിൽ പെൺകുട്ടികളാണ് മുന്നിൽ. 20,771 പെൺകുട്ടികൾ മുഴുവൻ എ പ്ലസ് നേടി. ആൺകുട്ടികളിൽ 9,743പേരും. കൂടുതൽ പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ റവന്യൂ ജില്ല മലപ്പുറമാണ്.
1,433ആൺകുട്ടികളും 3,665പെൺകുട്ടികളും ഉൾപ്പെടെ 5,098 പേരാണ് ഫുൾ എ പ്ലസുകാർ. 539 പേർ മുഴുവൻ എ പ്ലസ് നേടിയ ഇടുക്കിയാണ് പിന്നിൽ. കൊല്ലം റവന്യൂ ജില്ല ആണ് എ പ്ലസ് നേടിയവരുടെ ശതമാനത്തിൽ മുന്നിൽ. 11.6ശതമാനം പേരും ഫുൾ എ പ്ലസ് നേടി. പാഠ്യപദ്ധതി പരിഷ്‌കരണവും ചോദ്യപേപ്പറിന്റെ പാറ്റേണും മൂല്യനിർണയ രീതിയും മാറിയതാണ് എ പ്ലസിൽ കുറവുണ്ടാകാൻ കാരണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്‌ടർ എൻ എസ് കെ ഉമേഷ് പറഞ്ഞു.











0 comments