പശ്ചിമേഷ്യൻ സംഘർഷം: കുതിച്ചുയർന്ന് ടാർ വില

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം : പശ്‌ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് ടാർ വില കുതിച്ചുയരുന്നു. പല കരാറുകാർക്കും ഏറ്റെടുത്ത പ്രവര്‍ത്തനം നടത്താനാവാത്ത സ്ഥിതിയാണ്. ഇത് റോഡ് നിര്‍മാണത്തെ പ്രതികൂലമായി ബാധിച്ചു. 2025 ഡിസംബറിൽ ബിറ്റുമിൻ (ടാർ) ടണ്ണിന് 52,799 രൂപയായിരുന്നു. ഇൗ മാസം മൂന്നാം തവണയും ടാർ വില കൂട്ടി. മാർച്ച് ഒന്നിന് 58,764 രൂപയായിരുന്നത് മാർച്ച് അഞ്ചിന് 61,126 രൂപയായി ഉയർന്നു.
മാർച്ച് 12ന് എണ്ണക്കമ്പനികള്‍ പുറത്തിറക്കിയ വിലവിവരപ്പട്ടിക പ്രകാരം ടാർ വിലയില്‍ ടണ്ണിന് 3500 രൂപ വർധിച്ചു. 18 ശതമാനം ജിഎസ്ടി ഉള്‍പ്പെടുത്തി ടണ്ണിന് 64,565 രൂപയായി. പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണത്തിന്റെ പേരിൽ നിലവിലെ സ്റ്റോക്കിനും പെട്രോളിയം കമ്പനികൾ അമിത വില ഇൗടാക്കുകയാണ്. ടാർ ലഭ്യമാക്കാൻ ഇടപെടേണ്ട കേന്ദ്രസർക്കാർ കടുത്ത അനാസ്ഥ തുടരുന്നു. കേരളത്തിൽ നിന്ന് കേന്ദ്ര പെട്രോളിയം സഹമന്ത്രിയുണ്ടായിട്ടും നടപടികളില്ല.
നിലവിൽ റോഡ് പണി എസ്റ്റിമേറ്റുകളിൽ ബിറ്റുമിന് ടണ്ണിന് 55,259 രൂപ നിരക്കാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്. നിലവിലെ വിപണി വിലയുമായി ടണ്ണിന് 9,306 രൂപയുടെ വ്യത്യാസം ഉണ്ട്. അതിനാൽ കരാറുകാർക്ക് വൻ സാമ്പത്തിക ബാധ്യതയാണ് വരുന്നതെന്ന് ഓൾ കേരള ഗവ. കോൺട്രാക്‌ടേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സണ്ണി ചെന്നിക്കര പറഞ്ഞു. സാധാരണ മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് റോഡ് നവീകരണ ജോലി നടക്കുക. മഴയ്‌ക്കു മുമ്പേ പണികൾ തീർക്കണം.










0 comments