സംസ്ഥാനത്ത് ഇന്നും പവര്‍ കട്ട്; വരും ദിവസങ്ങളിൽ പ്രതിസന്ധി രൂക്ഷമാകും

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ആസൂത്രണപ്പിഴവില്‍ കേരളത്തെ വീണ്ടും ഇരുട്ടിലേക്ക് തള്ളിവിട്ട് യുഡിഎഫ് സര്‍ക്കാര്‍. സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തും.
വൈകിട്ട് 6.30 മുതൽ രാത്രി 12 വരെ 15 മിനിറ്റ് മുതൽ അരമണിക്കൂർ വരെയാകും നിയന്ത്രണം. ബുധനാഴ്ചയും സംസ്ഥാനത്ത് രാത്രികാല വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
ദേശീയതലത്തിലെ വൈദ്യുതി ലഭ്യതക്കുറവാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് കെഎസ്ഇബിയുടെ ന്യായികരണം. പീക്ക് സമയത്ത് കേരളത്തിൽ 600 മുതൽ 700 മെഗാവാട്ട് വരെ വൈദ്യുതി കുറവാണ് നിലവിലുള്ളത്. പവർ എക്സ്ചേഞ്ചിൽ നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭിക്കാത്തതും മഴ കുറഞ്ഞതിനെ തുടർന്ന് ജലവൈദ്യുതി ഉൽപാദനം കുറഞ്ഞതും പ്രതിസന്ധിക്ക് കാരണമെന്ന് കെഎസ്ഇബി പറയുന്നത്.
സെപ്‌തംബറിൽ വിവിധ കരാറുകളിലായി 600 മെഗാവാട്ട് വൈദ്യുതിയാണ് കണ്ടെത്താനായത്. നിലവിൽ ആവശ്യപ്പെടുന്നതിന്റെ രണ്ട് ശതമാനം വൈദ്യുതി മാത്രമാണ് പല ഘട്ടത്തിലും എക്‌ചേഞ്ചിൽനിന്ന് ലഭിക്കുന്നത്. ദീർഘ വീക്ഷണത്തോടെ വൈദ്യുതി കരാറുകൾ ഉറപ്പാക്കാനാകാത്തതാണ് പ്രതിസന്ധി ആവർത്തിക്കാൻ കാരണം.
ഈ മാസവും വൈദ്യുതി ലഭ്യത പ്രതിസന്ധിയിൽ
സെപ്തംബറിലേക്കുള്ള വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ കെഎസ്ഇബി വിളിച്ച റീ-ടെൻഡറിൽ ഒരു കമ്പനിയും പങ്കെടുത്തിരുന്നില്ല. വൈദ്യുതി വില കൂടുതലാണെന്ന കാരണത്താൽ നേരത്തെ വിളിച്ച ടെൻഡറുകൾ റദ്ദാക്കിയിരുന്നു.
300 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിനുള്ള കരാറിൽ സെപ്തംബർ ഉൾപ്പെട്ടിട്ടില്ല. ഇതോടെ വരും ദിവസങ്ങളിലും വൈദ്യുതി നിയന്ത്രണം തുടരാനും കൂടുതൽ കടുപ്പിക്കാനും സാധ്യതയുണ്ട്.
കെഎസ്ഇബിയുടെ കാര്യശേഷി ക്ഷയിപ്പിച്ച്, സ്വകാര്യവത്കരണ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. വൈദ്യുതി മേഖലയിൽ സ്വകാര്യ പങ്കാളിത്തം വർധിപ്പിക്കുന്ന സർക്കാർ നയവും നിലവിലെ പ്രതിസന്ധിയും തമ്മിലുള്ള ബന്ധം സംബന്ധിച്ച ചർച്ചകളും ശക്തമാണ്. പാലക്കാട് വൈദ്യുതി നിലച്ചതിനെ തുടർന്ന് കിടപ്പ് രോഗി മരിക്കുകയും ഓണ പരീക്ഷ നടക്കുന്ന ഘട്ടത്തിൽ പോലും വൈദ്യുതി മുടക്കി വിദ്യാർഥികളെ ബുദ്ധിമുട്ടിലാക്കുകയും ചെയ്തിരുന്നു.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ ശക്തമായ നടപടികള്‍ സ്വീകരിച്ചിരുന്നു. എല്‍ഡിഎഫ് ഭരണത്തില്‍ 10 വര്‍ഷത്തിലൊരിക്കല്‍ പോലും പവര്‍ കട്ട് ഏര്‍പ്പെടുത്തിയിരുന്നില്ല. ഈ മികവാണ് അധികാരത്തിലെത്തി ആദ്യ നാളുകളില്‍തന്നെ യുഡിഎഫ് സര്‍ക്കാര്‍ തകര്‍ത്തത്.









0 comments