ജനങ്ങൾ ഇനിയും സഹകരിക്കണമെന്ന് വൈദ്യുതിമന്ത്രി; ഒന്നിലേറെ തവണ മുടങ്ങുന്നത് തുടരും

സണ്ണി ജോസഫ്
കൊച്ചി: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുമെന്ന് മന്ത്രി സണ്ണി ജോസഫ്. ജനങ്ങൾ ഇനിയും സഹകരിക്കണമെന്നും പ്രതിസന്ധി പരിഹരിക്കാൻ തന്റെ പക്കൽ അത്ഭുത പ്രവർത്തികൾ ഒന്നുമില്ലെന്നുമായിരുന്നു മന്ത്രി കൊച്ചിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചത്.
സ്വിച്ചിടുന്നപോലെ പെട്ടെന്ന് പരിഹരിക്കാവുന്ന വിഷയമല്ല ഇപ്പോൾ. ഒന്നിലേറെ തവണ വൈദ്യുതി മുടങ്ങേണ്ട സാഹചര്യമുണ്ട്. വൈദ്യുതി ബോർഡ് ചെയർമാനും ബോർഡ് അംഗങ്ങളുമായും കഴിഞ്ഞദിവസം ചർച്ച നടത്തിയിരുന്നു. ചൂട് കൂടുമ്പോൾ വൈദ്യുതി ഉപയോഗം സ്വാഭാവികമായും കൂടും. അതിനാൽ പീക് സമയം ഉയർത്തേണ്ടി വന്നു. എസിയുടെ ഉപയോഗവും വൈദ്യുതി വാഹനങ്ങളുടെ ചാർജിങും രാത്രിയിൽ വർധിച്ചു. ഇതും പ്രതിസന്ധിക്കിടയാക്കിയെന്നും മന്ത്രി പറഞ്ഞു.
അതേസമയം, മന്ത്രി പ്രഖ്യാപിച്ച 12.45 എന്ന പീക് സമയത്തിനുമപ്പുറം പല സ്ഥലങ്ങളിലും കഴിഞ്ഞദിവസം വൈദ്യുതി മുടങ്ങി. ബുധനാഴ്‌ച വിവിധ സമയങ്ങളിലായി നാല് തവണ വൈദ്യുതി മുടക്കമുണ്ടായി. തലസ്ഥാനത്ത് രാത്രി 7.30, 8.30, 9.30, 12.50 സമയങ്ങളിലായിരുന്നു അര മണിക്കൂർ, ഒരു മണിക്കൂർ ദൈർഘ്യമുള്ള അപ്രതീക്ഷിത വൈദ്യുതിമുടക്കം. വിവിധ ജില്ലകളിൽ പല സമയത്തായിരുന്നു.
പത്താംദിവസത്തിലേറെയായി മുന്നറിയിപ്പില്ലാത്ത തുടരുന്ന ലോഡ് ഷെഡിങ്ങില്‍ വലയുകയാണ് ജനങ്ങൾ. യുഡിഎഫ് സർക്കാരിന്റെ ആസൂത്രണപ്പാളിച്ചയാണ് പവർകട്ടിനും ലോഡ് ഷെഡിങ്ങിനും കാരണം. 2015–16ൽ പിണറായി സർക്കാർ അധികാരത്തിലേറുമ്പോൾ 313 കോടി രൂപ നഷ്‌ടത്തിലായിരുന്നു കെഎസ്‌ഇബി. 2021–22ൽ 736 കോടിയുടെ പ്രവർത്തന ലാഭത്തിലെത്തിച്ചു. 2023–24ൽ 218 കോടി, 2024–25ൽ 571 കോടി എന്നിങ്ങനെയായിരുന്നു പ്രവർത്തനലാഭം. വൈദ്യുതി വാങ്ങുന്നതിലെ ചെലവുകുറച്ചും ആഭ്യന്തര ഉൽപ്പാദനം കൂട്ടിയും പ്രസരണനഷ്‌ടം കുറച്ചുമാണ് മുന്നേറിയത്.








0 comments