പിഎം ശ്രീയില്‍ വീണ്ടും കേന്ദ്രത്തിന്റെ കത്ത്; പദ്ധതിയില്‍ മുഖ്യമന്ത്രിക്ക് പൂര്‍ണമനസ്

തിരുവനന്തപുരം : കേരളത്തിൽ പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് വീണ്ടും കേന്ദ്രത്തിന്റെ കത്ത്. കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. പദ്ധതി നടപ്പാക്കുന്നതിന് രൂപീകരിച്ച മന്ത്രിസഭാ ഉപസമിതിയുടെ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം.
കേന്ദ്രസമ്മർദമുണ്ടെന്നും പദ്ധതി മുടങ്ങിയാൽ മറ്റ് ഫണ്ടുകളും ലഭിക്കാതെ വരുമെന്നുമുള്ള മുഖ്യമന്ത്രി വിഡി സതീശന്റെ പ്രതികരണത്തിന് പിന്നാലെയാണ് വീണ്ടും കത്തയച്ചിരിക്കുന്നത്. പിഎം ശ്രീ നടപ്പാക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന തരത്തിൽ പ്രതീതി സൃഷ്ടിക്കുകയാണ് ഇതിന് പിന്നിലെ ലക്ഷ്യം. കോൺഗ്രസിന്റെ ദേശീയ നേതൃത്വം തന്നെ എതിർത്ത പദ്ധതിയുമായി മുന്നോട്ട് പോകാനാണ് യുഡിഎഫിന്റെ നീക്കം.
യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയശേഷം രണ്ടുതവണ പദ്ധതി തുടരണം എന്ന ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കേന്ദ്രം കത്ത് നൽകിയിരുന്നു. പ്രതിപക്ഷത്തിരുന്നപ്പോൾ അറബിക്കടലിൽ എറിയുമെന്ന് പറഞ്ഞ പദ്ധതി നടപ്പാക്കാനുള്ള തീരുമാനത്തിനെതിരെ കോൺഗ്രസിനുള്ളിൽ തന്നെ ശക്തമായ എതിര്‍പ്പുണ്ട്.
കേരളത്തില്‍ പിഎം ശ്രീ എങ്ങനെയെങ്കിലും നടപ്പാക്കണമെന്ന നിലപാടാണ് തുടക്കം മുതല്‍ മുഖ്യമന്ത്രി സ്വീകരിച്ചിരുന്നത്. ഇതിന് ലീഗിന്‍റെ ഭാഗത്തും സമ്മതം മൂളിയിട്ടുണ്ട്. ബിജെപി ഡീലിന്റെ ഭാഗമായി കേരളത്തിന്റെ പൊതുവിദ്യാഭ്യാസമേഖല സംഘപരിവാർ അജൻഡയ്‌ക്ക് അടിയറ വയ്‌ക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍.








0 comments