print edition ആഭ്യന്തര മന്ത്രി ചെന്നിത്തലയ്ക്ക് അതൃപ്തി; പൊലീസിൽ പിടിമുറുക്കി സതീശൻ

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പൊലീസിലെ ചട്ടവിരുദ്ധ സ്ഥലംമാറ്റം ഉൾപ്പെടെയുള്ള പ്രതികാരനടപടികളുടെ പിന്നിൽ മുഖ്യമന്ത്രി വി ഡി സതീശൻ. സേനയെ രാഷ്ട്രീയവൽക്കരിച്ച് ചൊൽപ്പടിക്ക് നിർത്തുകയാണ് ലക്ഷ്യം. മുഖ്യമന്ത്രിയുടെ കൈകടത്തലിനെതിരെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കടുത്ത അതൃപ്തിയുള്ളതായാണ് വിവരം.
മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നുള്ള നിർദേശം അനുസരിച്ചാണ് നിലവിൽ ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച് വെങ്കടേഷ് പ്രവർത്തിക്കുന്നത്. പല ചട്ടവിരുദ്ധ സ്ഥലമാറ്റങ്ങൾക്കും ജില്ലാ പൊലീസ് മേധാവിമാരിൽ സമ്മർദം ചെലുത്തുന്നത് ഈ എഡിജിപിയുടെ മേൽനോട്ടത്തിലാണ്.
ഔദ്യോഗിക പൊലീസ് സംഘടനകളായ കെപിഒഎ, കെപിഎ ഭാരവാഹികളെയും തെരഞ്ഞുപിടിച്ച് കൂട്ടത്തോടെ സ്ഥലംമാറ്റുന്നതും ഈ നടപടികളുടെ ഭാഗമായാണ്. എഡിജിപിമാർ മുതൽ എസ്എച്ച്ഒമാർ വരെ സമഗ്രമായ അഴിച്ചുപണിയുന്ന പട്ടിക തയ്യാറാക്കിയെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിൽ തടഞ്ഞുവച്ചിരിക്കുകയാണ്.
പൊലീസിലെ ക്രമസമാധാന ചുമതലയുള്ള എഡിജിപി, ക്രൈംബ്രാഞ്ച്, ഇന്റലിജൻസ് എഡിജിപി, ഐജിമാർ തുടങ്ങിയ സുപ്രധാന തസ്തികളിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർദേശിച്ച ചില പേരുകൾ മുഖ്യമന്ത്രി വി ഡി സതീശൻ അംഗീകരിച്ചിട്ടില്ല. പൊലീസിലെ ഇന്റലിജൻസ് വിഭാഗത്തിലും മുഖ്യമന്ത്രിയുടെ ഓഫീസാണ് പിടിമുറുക്കുന്നത്.
ചില ഉദ്യോഗസ്ഥരെ ഇന്റലിജൻസ് വിഭാഗമായ സ്പെഷൽ ബ്രാഞ്ചിൽനിന്ന് മാറ്റാൻ മുഖ്യമന്ത്രി നിർദേശിച്ചിട്ടും ആഭ്യന്തര മന്ത്രി അംഗീകരിച്ചിട്ടില്ല. ഇതോടെ സ്പെഷ്യൽ ബ്രാഞ്ചിൽ മുഴുവൻ ഇടത് അനുഭാവികളായ ഉദ്യോഗസ്ഥരാണെന്ന് തരത്തിൽ തിങ്കളാഴ്ച യുഡിഎഫ് പത്രമായ മനോരമയിൽ വാർത്ത വന്നതും മുഖ്യമന്ത്രി ഓഫീസിന്റെ ഗൂഢാലോചനയുടെ ഭാഗമായാണ്.
കഴിഞ്ഞ പത്തുവർഷത്തിനിടെ ഒരാളെപ്പോലും എൽഡിഎഫ് സർക്കാർ ചട്ടവിരുദ്ധമായോ രാഷ്ട്രീയ വൈരാഗ്യം മൂലമോ സ്ഥലംമാറ്റിയിട്ടില്ല. രണ്ട് പിണറായി സർക്കാരുകളുടെ കാലത്തും പൊലീസിൽ ജനറൽ ട്രാൻസ്‌ഫറുകൾ മാത്രമാണ് നടപ്പാക്കിയത്.











0 comments