print edition പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ്: മെറിറ്റിൽ സീറ്റില്ലാതെ 89,833 വിദ്യാർഥികൾ

തിരുവനന്തപുരം: ഹയർ സെക്കൻഡറി ഒന്നാംവർഷ പ്രവേശനത്തിന്റെ മുഖ്യഘട്ട അലോട്ട്‌മെന്റ് പൂർത്തിയായപ്പോൾ മെറിറ്റിൽ സീറ്റില്ലാതെ 89,833 വിദ്യാർഥികൾ. മൂന്നാം അലോട്ട്‌മെന്റ് ലിസ്റ്റ് ഞായറാഴ്‌ച പ്രസിദ്ധീകരിച്ചു. മൂന്ന് അലോട്ട്‌മെന്റുകളിലായി 3,11,204 പേർക്ക് സീറ്റ് ലഭിച്ചു. 4,44,772 അപേക്ഷകളാണ് മെറിറ്റ് സീറ്റിൽ ഏകജാലക പ്രവേശനത്തിനായി ഉണ്ടായിരുന്നത്.
43,735 പേർ സ്വന്തം ജില്ലയ്ക്ക് പുറത്തും അപേക്ഷിച്ചവരാണ്. ഇത് ഒഴിവാക്കിയാൽ യഥാർഥ അപേക്ഷകർ 4,01,037. മൂന്നാം ഘട്ടത്തിൽ 81,770 പേർക്ക് പുതിയതായി അലോട്ട്‌മെന്റ് ലഭിച്ചു. 58,042 പേർക്ക് മുൻ അലോട്ട്‌മെന്റുകളെക്കാൾ ഉയർന്ന ഓപ്‌ഷൻ ലഭിച്ചു. 5,922 സീറ്റ് ഒഴിവുണ്ട്. തിങ്കൾ പകൽ 11 മുതൽ ജൂലൈ മൂന്നിന് വൈകിട്ട് അഞ്ചുവരെയാണ് പ്രവേശനം.
അലോട്ട്‌മെന്റ് ലഭിച്ച എല്ലാ വിദ്യാർഥികളും ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. മുൻ അലോട്ട്‌മെന്റുകളിലെപോലെ താൽക്കാലിക പ്രവേശനം അനുവദിക്കില്ല. അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവരെ തുടർന്നുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റുകളിൽ പരിഗണിക്കില്ല. വിദ്യാർഥികൾക്ക് അപേക്ഷിച്ച ഓരോ സ്‌കൂളിലെയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങൾ പരിശോധിക്കാം.
സ്‌പോർട്‌സ് ക്വാട്ടയിലെയും മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകളിലേയും മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റും പ്രസിദ്ധീകരിച്ചു. സ്‌പോർട്‌സ് ക്വോട്ടയിൽ ജൂലൈ രണ്ടിന് വൈകിട്ട് നാലുവരെയും എംആർസുകളിൽ ജൂലൈ മൂന്നി വൈകിട്ട് അഞ്ചു വരെയും പ്രവേശനം നേടാം. ഇതുവരെ അപേക്ഷിക്കാത്തവർക്കും അലോട്ട്‌മെന്റ് ലഭിക്കാത്തവർക്കും സപ്ലിമെന്ററി ഘട്ടത്തിൽ അപേക്ഷ നൽകാം.











0 comments