ദുരിതാശ്വാസപ്രവർത്തനങ്ങളെ താറുമാറാക്കുന്നു, സ്ഥലംമാറ്റം നിർത്തിവയ്ക്കണം; ജീവനക്കാർ സെക്രട്ടറിയറ്റ് മാർച്ച് നടത്തി

എൻജിഒ യൂണിയൻ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: ജി പ്രമോദ്
തിരുവനന്തപുരം: സംസ്ഥാനം രൂക്ഷമായ മഴക്കെടുതിയിലും പ്രകൃതിദുരന്തത്തിലും പെട്ടിരിക്കുമ്പോൾ അന്യായമായി ജീവനക്കാരെ സ്ഥലംമാറ്റുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളുയർത്തി കേരള എൻജിഒ യൂണിയൻ സെക്രട്ടറിയറ്റിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി.
ഭരണമാറ്റത്തിന്റെ മറവിൽ മെയ് നാലിനുശേഷം യുഡിഎഫ് സർക്കാർ ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലംമാറ്റുകയാണ്. റവന്യു, വ്യത്യസ്‌ത വകുപ്പുകൾ ഏകോപിച്ച് നടത്തേണ്ട ദുരിതാശ്വാസപ്രവർത്തനങ്ങളെ അവതാളത്തിലാക്കുംവിധം ജീവനക്കാരെ സ്ഥലംമാറ്റുന്നു. ജീവനക്കാർ പുതിയ ഓഫീസിൽ ജോലിയിൽ പ്രവേശിക്കുന്നതിന് നിയമപരമായ സമയമെടുക്കുന്നതും പുതിയ ജീവനക്കാർ മുൻപരിചയമില്ലാത്ത സ്ഥലങ്ങളിൽ ചുമതല നിർവഹിക്കേണ്ടിവരുന്നതും ദുരിതാശ്വാസപ്രവർത്തനങ്ങൾ അവതാളത്തിലാക്കുന്നു. വൈരനിര്യാതനബുദ്ധിയോടെയുള്ള സ്ഥലംമാറ്റങ്ങൾ നിർത്തിവച്ച് ദുരിതാശ്വാസപ്രവർത്തനങ്ങൾ ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകാൻ അധികാരികളുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകണമെന്ന് ജനറൽ സെക്രട്ടറി എം വി ശശിധരൻ ആവശ്യപ്പെട്ടു.
ജീവനക്കാരുടെ വാർധക്യകാല പരിരക്ഷ ഉറപ്പുവരുത്തുന്നതിന് പിഎഫ്ആർഡിഎ നിയമം പിൻവലിച്ച് പഴയ പെൻഷൻപദ്ധതി പുനഃസ്ഥാപിക്കുക, 12–-ാം ശമ്പളപരിഷ്‌കരണം, ക്ഷാമബത്ത, ഏൺഡ് ലീവ് സറണ്ടർ എന്നീ ആനുകൂല്യങ്ങൾ ലഭ്യമാക്കുക, മെഡിസെപ്പിലെ അപാകം പരിഹരിക്കുക, ലേബർ കോഡുകൾ പിൻവലിക്കുക, അന്യായ സ്ഥലംമാറ്റങ്ങൾ റദ്ദുചെയ്യുക, വർഗീയതയെ ചെറുക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചുകൊണ്ടായിരുന്നു പ്രതിഷേധം.









0 comments