സംസ്ഥാനത്ത് കാലവർഷം ദുർബലപ്പെടുന്നു; ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷത്തിന്റെ തീവ്രത കുറയുന്നു. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം ഇന്ന് രണ്ട് ജില്ലകളിൽ മാത്രമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
എറണാകുളം, കോട്ടയം ജില്ലകളിലാണ് നിലവിൽ യെല്ലോ അലർട്ട് ജാഗ്രതാ നിർദ്ദേശമുള്ളത്. സംസ്ഥാനത്തെ മറ്റ് ജില്ലകളിൽ എവിടെയും നിലവിൽ പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നും തന്നെയില്ല.
യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് കാലാവസ്ഥാ വകുപ്പ് 'ശക്തമായ മഴ' എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
അതേസമയം, സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കാവുന്ന കാറ്റിനാണ് സാധ്യത പ്രവചിക്കുന്നത്. നാളെ (ബുധനാഴ്ച) സംസ്ഥാനത്തെ ഒരു ജില്ലയിലും നിലവിൽ മഴ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിട്ടില്ല.
തീരദേശവാസികൾക്കും മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ നിർദ്ദേശം
ജൂൺ 16 മുതൽ ജൂൺ 18 വരെയുള്ള ദിവസങ്ങളിൽ വിവിധ തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്നുകിടക്കുന്ന കന്യാകുമാരി പ്രദേശം, ശ്രീലങ്കൻ തീരം, തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും, ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റ് വീശിയടിച്ചേക്കാം. ഈ പ്രദേശങ്ങളിൽ ഉള്ളവരും മത്സ്യത്തൊഴിലാളികളും ആവശ്യമായ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.









0 comments