print edition ആരോഗ്യമേഖലയിലെ കേരള മോഡൽ കൈവിടുന്നു: മുഹമ്മദ് റിയാസ്

തിരുവനന്തപുരം : ആരോഗ്യമേഖലയിലെ കേരള മോഡൽ കൈവിടുന്നതിന്റെ സൂചനയാണ് കാണുന്നതെന്ന് പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ജൂൺ ഒന്നുമുതൽ 19വരെ പകർച്ചവ്യാധി ബാധിച്ച് 87 പേരാണ് മരിച്ചത്. സർക്കാരിനെ വിലയിരുത്താൻ 35 ദിവസം മതിയായ കാലയളവല്ലെങ്കിലും ഏതുദിശയിലാണ് സഞ്ചരിക്കുന്നതെന്ന് മനസ്സിലാക്കാൻ ഇത് ധാരാളമാണെന്നും അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച് റിയാസ് പറഞ്ഞു.
‘എരണം കെട്ടവൻ നാട് ഭരിച്ചാൽ നാടു മുടിയും’ എന്ന കെ മുരളീധരന്റെ പഴയ പ്രസ്‌താവന റിയാസ് ഓർമിപ്പിച്ചു. ‘വ്യക്തിപരമായി അധിക്ഷേപിക്കുന്ന ഇൗ കാഴ്‌ചപ്പാട് ഞങ്ങൾ സ്വീകരിക്കില്ല. അതല്ല ഇടതുപക്ഷ സംസ്‌കാരം. എന്നാൽ, ഇത്ര ദീർഘവീക്ഷണത്തോടെ കാര്യങ്ങൾ പറഞ്ഞ മന്ത്രി പക്ഷേ കാര്യങ്ങൾ അറിയുന്നില്ല. നിപാ ഫലം വന്നെന്ന് കലക്ടറും ഇല്ലെന്ന് മന്ത്രിയും പറയുന്നു. പാലക്കാട് കോളറ സ്ഥിരീകരിച്ചിട്ടില്ലെന്ന് ഡിഎംഒ പറയുമ്പോൾ മന്ത്രി പറയുന്നു ഉണ്ടെന്ന്.
ഡിഎച്ച്‌എസിലെ കസേരകളികാരണം രോഗപ്രതിരോധത്തിനുള്ള യോഗം മാറ്റേണ്ടിവന്നു. കോഴിക്കോട് മന്ത്രിയോ ഇല്ല. രണ്ടര വർഷത്തിനുശേഷം വരുമെന്ന് പറയുന്നു. ഡിഎംഒ വരാനും രണ്ടര വർഷം കാത്തിരിക്കണോ’–റിയാസ് ചോദിച്ചു. നിപാ റിപ്പോർട്ട് ചെയ്‌ത് അഞ്ചു ദിവസം കഴിഞ്ഞാണ് മരുന്നെത്തിച്ചത്. പിഎം ശ്രീ അറബിക്കടലിൽ എറിഞ്ഞതിന്റെ ക്ഷീണമാണ് തദ്ദേശമന്ത്രിക്കെന്നും അദ്ദേഹം പറഞ്ഞു.
അപകടം തിരിച്ചറിയണം: സി രവീന്ദ്രനാഥ്
തിരുവനന്തപുരം : നവലിബറൽ നയത്തിൽ ഊന്നിയുള്ള ബജറ്റിന്റെ അപകടം കേരളം തിരിച്ചറിയണമെന്ന് സിപിഐ എമ്മിലെ പ്രൊ-ഫ. സി രവീന്ദ്രനാഥ് ബജറ്റ് ചർച്ചയിൽ പറഞ്ഞു. ബജറ്റിലെ നിർദേശങ്ങൾ കേരളത്തെ തകർക്കും. പിഎം ശ്രീ ഉൾപ്പെടെയുള്ളവ രൂപപ്പെട്ടതും 1991ൽ കോൺഗ്രസ് നടപ്പാക്കിയ ഉദാരീകരണ നയങ്ങളിലൂടെയാണ്. അന്നുമുതൽ കോൺഗ്രസിന്റെ ഗ്രാഫ് കീഴോട്ടും ബിജെപിയുടേത് മേലോട്ടുമാണ്. സ്വകാര്യവൽക്കരണത്തോടുചേർന്ന ഭൂപരിഷ്‌കരണം ഫ്യൂഡൽ യുക്തിയിലേക്ക് സമൂഹത്തെ കൊണ്ടുപോകും. കിഫ്ബിയെ ഒഴിവാക്കുന്നതിലൂടെ ധനമൂലധനത്തെ പ്രതിരോധിക്കാൻ കഴിയാതാകും. കേന്ദ്രനയങ്ങളോടുള്ള വിധേയത്വവും ബജറ്റിൽ വ്യക്തമാണ്– അദ്ദേഹം പറഞ്ഞു.










0 comments