ശ്വേതാ മേനോന് എതിരായ കേസിൽ തുടർ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: അശ്ലീല സിനിമകളിൽ അഭിനയിച്ചു എന്ന പരാതി പ്രകാരം നടി ശ്വേതാ മേനോന് എതിരായി ചുമത്തിയ കേസിൽ തുടർ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. അന്വേഷണം അടിയന്തരമായി തടയണമെന്ന് ആവശ്യപ്പെട്ട് നടി നൽകിയ ഹർജിയിലാണ് ആശ്വാസ വിധി.
വ്യാഴാഴ്ച രാവിലെയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഇന്നു തന്നെ കോടതി കേസ് പരിഗണിക്കയായിരുന്നു. ഇടക്കാല ഉത്തരവാണ് ജസ്റ്റീസ് വി ജി അരുൺ പുറത്തിറക്കിയത്.
സെൻസർ നിയമങ്ങൾ പ്രകാരം പരിശോധന കഴിഞ്ഞ് പ്രദർശനം നടത്തിയ ചിത്രങ്ങളിലാണ് അഭിനയിച്ചത്. പരാതിയിലെ വസ്തുതകൾ പരിശോധിക്കാതെയാണ് കേസ് നടപടികൾ എന്ന് ശ്വേത ഹർജിയിൽ വ്യക്തമാക്കിയിരുന്നു.
പരാതിയിൽ പറയുന്ന സിനിമയിലെ അഭിനയത്തിന് പുരസ്കാരങ്ങളടക്കം ലഭിച്ചിരുന്നു. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല എന്നും അവർ കോടതി മുൻപാകെ ചൂണ്ടികാട്ടി.
സാമ്പത്തികലാഭത്തിനുവേണ്ടി സിനിമയിൽ അശ്ലീലരംഗങ്ങളിൽ അഭിനയിച്ചെന്ന പരാതിയിലാണ് നടി ശ്വേതാ മേനോന്റെപേരിൽ പോലീസ് കേസെടുത്തത്. തോപ്പുംപടി സ്വദേശി മാർട്ടിൻ മേനാച്ചേരി എന്നയാളാണ് പരാതി നൽകിയത്. എറണാകുളം സിജെഎം കോടതി നിർദേശത്തെത്തുടർന്നാണ് എറണാകുളം സെന്‍ട്രൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. ഐടി നിയമത്തിലെ 67 (എ), അനാശാസ്യ പ്രവർത്തന നിരോധന നിയമത്തിലെ 5,3 വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത്. എഫ് ഐ ആർ റദ്ദാക്കണം എന്നാണ് ശ്വേതയുടെ ആവശ്യം.
താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോൻ മത്സരിക്കുന്നുണ്ട്. ഈ മാസം 15നാണ് തിരഞ്ഞെടുപ്പ്. ഈ സമയത്ത് തന്നെ ഇതുവരെ ഇല്ലാത്ത കേസ് വന്നത് ചർച്ചകൾക്ക് ഇടയാക്കി.









0 comments