print edition മഴക്കെടുതിയിൽ 67.44 കോടിയുടെ വിളനാശം

തിരുവനന്തപുരം : സംസ്ഥാനത്ത് മഴക്കെടുതിയിലും വെള്ളപ്പൊക്കത്തിലും 1882 ഹെക്ടർ കൃഷിയിടങ്ങൾ നശിച്ചതായി കൃഷിവകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ. 23,537 കർഷകരെ പ്രകൃതിക്ഷോഭം നേരിട്ട് ബാധിച്ചു. 67.44 കോടിയുടെ വിളനാശമുണ്ടായതായും ജില്ലകളിൽനിന്ന് ലഭിച്ച വിള അടിസ്ഥാനത്തിലുള്ള റിപ്പോർട്ടുകൾ പറയുന്നു. പ്രകൃതിക്ഷോഭത്തിന്റെ ആഘാതം സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും കാർഷികമേഖലയെ ബാധിച്ചു. ഏറ്റവും കൂടുതൽ നാശനഷ്ടം നെൽകൃഷിക്കും വാഴക്കൃഷിക്കുമാണ് സംഭവിച്ചത്.
സംസ്ഥാനത്തെ ആകെ സാമ്പത്തികനഷ്ടത്തിന്റെ ഏകദേശം 80 ശതമാനത്തിലധികവും ഈ രണ്ട് വിളകളിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും കൂടുതൽ സാമ്പത്തികനഷ്ടം ആലപ്പുഴ (13.05 കോടി) ജില്ലയിലാണ് രേഖപ്പെടുത്തിയത്. വയനാട് (12.96 കോടി), പത്തനംതിട്ട (9.37 കോടി), മലപ്പുറം (7.88 കോടി), എറണാകുളം (4.96 കോടി) ജില്ലകളിലാണ് മറ്റു ഗുരുതര നാശനഷ്ടങ്ങൾ.
പത്തനംതിട്ടയാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കർഷകർ ദുരിതമനുഭവിച്ച ജില്ല. 5303 കർഷകർക്ക് നഷ്ടമുണ്ടായി. കണ്ണൂർ (3.38 കോടി), കോട്ടയം (3.28 കോടി), ഇടുക്കി (3.27 കോടി), കൊല്ലം (2.94 കോടി), കോഴിക്കോട് (2.74 കോടി), തിരുവനന്തപുരം (1.72 കോടി), കാസർകോട് (1.04 കോടി), തൃശൂർ (69.62 ലക്ഷം), പാലക്കാട് (17.38 ലക്ഷം) ജില്ലകളിലും വിളനാശമുണ്ടായി.









0 comments